ADVERTISEMENT

വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി ഇന്ന് രാവിലെ നടക്കുന്ന കൊടിയേറ്റ് അറിയിപ്പോടെ ആഘോഷത്തിന്റെ കേളികൊട്ട് ഉയരും. മുക്കുടി നിവേദ്യം നടത്തുന്ന ഡിസംബർ 7വരെ ക്ഷേത്രം ഉത്സവ ലഹരിയിലാകും. ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. താൽക്കാലിക അലങ്കാര പന്തൽ, പനച്ചിക്കൽ നടയ്ക്ക് മുൻവശം സേവാ പന്തൽ, ഊട്ടുപുരയ്ക്കു സമീപം വിശ്രമ പന്തൽ ഉൾപ്പെടെ 32,000 ചതുരശ്ര അടിയുള്ള പന്തലാണ് ഇത്തവണ ക്ഷേത്രത്തിൽ ഒരുക്കുന്നത്. കൂടാതെ നാലമ്പലത്തിനകത്ത് വിരി പന്തൽ, ദർശന സൗകര്യത്തിനായി ബാരിക്കേഡുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.

ക്ഷേത്രം വൈദ്യുതി ദീപങ്ങളാൽ അലങ്കരിക്കുന്ന ജോലിയും ആരംഭിച്ചു. ജില്ലാ ഭരണകൂടം, പൊലീസ്, എക്സൈസ്, അഗ്നി രക്ഷാ സേന, മെഡിക്കൽ വിഭാഗം എന്നിവയുടെ സേവനം ക്ഷേത്രത്തിൽ ഭക്തർക്ക് ലഭിക്കും. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി റൊട്ടേറ്റ് ക്യാമറകൾ ഉൾപ്പെടെ 34 സിസിടിവി സ്ഥിരം ക്യാമറകൾ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 

ഏഴാം ഉത്സവ ദിനം മുതൽ അഷ്ടമി നാൾ വരെ ദേവസ്വം വകയാണ് പ്രാതൽ നടത്തുന്നത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും പ്രാതൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അഷ്ടമിയുടെ ഒന്നും രണ്ടും ദിവസങ്ങളിൽ എൻഎസ്എസും, മൂന്നാം നാൾ എസ്എൻഡിപി വൈക്കം യൂണിയനുമാണ് നടത്തുന്നത്. ഉത്സവത്തിന്റെ ആദ്യ നാളുകളിൽ വിവിധ സാമുദായിക സംഘടനകളുടെ താലപ്പൊലിയും ഉണ്ടാകും. 

നാളെ രാവിലെ 8.45നും 9.05നും തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും. കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശും കലാമണ്ഡപത്തിൽ സിനിമാ താരം രമ്യാ നമ്പീശനും ദീപം തെളിയിക്കും, രാത്രി 9ന് കൊടിപ്പുറത്ത് വിളക്ക്.

ഉത്സവത്തിന്റെ 5, 6, 8, 11 തീയതികളിലാണ് ഉത്സവബലി ദർശനം, 7–ാം ഉത്സവ ദിനമായ നവംബർ 30ന് ഋഷഭവാഹന എഴുന്നളളിപ്പ്. 8–ാം ഉത്സവദിനമായ ഡിസംബർ 1ന് വടക്കും ചേരി മേൽ എഴുന്നളളിപ്പ് ഡിസംബർ 2ന് തെക്കുംചേരിമേൽ എഴുന്നള്ളിപ്പും നടത്തും.  9–ാം ഉത്സവ നാളിൽ  ആനച്ചമയ പ്രദർശനം, ഗജപൂജ, ആനയൂട്ട് എന്നിവ നടത്തും. ഗുരുവായൂർ ഇന്ദ്രസെൻ, ഗുരുവായൂർ രാജശേഖരൻ, തിരുനക്കര ശിവൻ, ചിറക്കൽ കാളിദാസൻ, മാവേലിക്കര ഗണപതി തുടങ്ങിയ തലപ്പൊക്കത്തിൽ മുൻനിരക്കാരായ 13 ഗജവീരൻമാർ എഴുന്നള്ളിപ്പിനായി ക്ഷേത്രത്തിലെത്തും. 

കല്ലൂർ രാമൻ കുട്ടി മാരാരുടെ പ്രമാണത്തിൽ പനമണ്ണ ശശി, കല്ലൂർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ 150ൽ അധികം കലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരി മേളം, ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ ചേർപ്പുളശേരി ശിവനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തിൽ അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ജാഫ്ന ബാല മുരുകനും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരം എന്നിവയും അഷ്ടമി ഉത്സവത്തിന്റെ മോടി കൂട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com