ADVERTISEMENT

എരുമേലി ∙ ശുചിമുറിയിലെ പൈപ്പിൽ നിന്ന് ഹോസ് ഇട്ടു ചായക്കടയിലേക്ക് വെള്ളം എടുത്തത് റവന്യു വിജിലൻസ് സംഘം കയ്യോടെ പിടികൂടി. ശബരിമല തീർഥാടകർക്കു വേണ്ടി ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിനു സമീപം ആരംഭിച്ച താൽക്കാലിക കട ആരോഗ്യ വകുപ്പ് അടപ്പിക്കുകയും ലൈസൻസ് ഉടമയ്ക്ക് എതിരെ േകസ് എടുക്കുകയും ചെയ്തു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.  

ക്ഷേത്ര നടപ്പന്തലിന് എതിർവശത്തുള്ള ദേവസ്വം പ്രധാന പാർക്കിങ് മൈതാനത്തേക്കുള്ള കവാടത്തിനു സമീപം പ്രവർത്തിക്കുന്ന താൽക്കാലിക കടയാണ് അടപ്പിച്ചത്. ഇതിനു സമീപമുള്ള ശുചിമുറി കോംപ്ലക്സിലെ തുറന്നിട്ട ശുചിമുറിയിലെ ക്ലോസറ്റിനു സമീപത്തെ ടാപ്പിൽ നിന്നു ചായക്കടയിലേക്ക് ഹോസ് ഇട്ട വിധമായിരുന്നു റവന്യു വിജിലൻസ് സംഘം കണ്ടെത്തിയത്. 

ഉദ്യോഗസ്ഥർ ആദ്യംതന്നെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇതിനു ശേഷം കടയിൽ എത്തി പരിശോധിച്ചപ്പോൾ തങ്ങൾ ഈ വെള്ളം പാത്രം കഴുകാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഈ വെള്ളം ഉപയോഗിച്ചല്ല പാചകം ചെയ്യുന്നതെന്നും കട ഉടമ വാദിച്ചു. എന്നാൽ ശുചിമുറി കോംപ്ലക്സിലെ ടാങ്കിലേക്ക് പമ്പു ചെയ്യുന്നത് തോട്ടിൽ നിന്നുള്ള മലിനജലം ആണെന്നും വൃത്തിഹീനമായ ശുചിമുറിക്കുള്ളിൽ നിന്ന് പൈപ്പ് ഇട്ട് ജലം ശേഖരിക്കുന്നതും ഗൗരവമായ കുറ്റമായി കണ്ട് റവന്യു വിജിലൻസ് സ്ക്വാഡ്, പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കടയുടമ ഷെമി കറുത്തേടത്തിന് എതിരെ റവന്യു വിജിലൻസ് സ്ക്വാഡും ആരോഗ്യ വകുപ്പും കേസ് എടുത്തു. 

എരുമേലി റവന്യു സ്പെഷൽ സ്ക്വാഡ് ചാർജ് ഓഫിസർ ഡപ്യൂട്ടി തഹസിൽദാർ ബിജു ജി. നായരുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഇ.ജി. സദാനന്ദൻ, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജു, ഷാജി കറുകത്ര, സിവിൽ സപ്ലൈസ് റേഷനിങ് ഇൻസ്പെക്ടർമാരായ ലക്ഷ്മിനാഥ്, വി.ആർ. സ്മിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സന്തോഷ്, എൽ. ജോസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു വിജിലൻസ് സ്ക്വാഡ് ചാർജ് ഓഫിസർ ബിജു ജി. നായർ അറിയിച്ചു.  ശുചിമുറി ടാപ്പി‍ൽ നിന്ന് ഹോസ് ഇടാൻ അനുവദിച്ച ശുചിമുറി കരാറുകാരന് എതിരെയും നടപടി സ്വീകരിക്കുമെന്ന് റവന്യു വിജിലൻസ് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

ദുർഗന്ധം  നിറഞ്ഞ അന്തരീക്ഷം
ശുചിമുറിയിലെ പൈപ്പിൽ നിന്നുള്ള ജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ ചായക്കടയുടെ പരിസരത്ത് രൂക്ഷമായ ദുർഗന്ധമാണ്. ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിനു സമീപം ശുചിമുറിയോടു ചേർന്നു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മൂക്കു പൊത്തിയാണ് ഇവിടെ റെയ്ഡ് നടത്തിയത്. മേളക്കാരും ഇവിടെയാണ് വിശ്രമിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.ആർ. സോജിയുടെ നേതൃത്വത്തിൽ പ്രവർത്തകരും എത്തി.  

പരാതി തെളിവു സഹിതം
ചായക്കടയിൽ ശുചിമുറി ടാപ്പിൽ നിന്നുളള മലിനജലം ഉപയോഗിക്കുന്നതായുള്ള പരാതി റവന്യു വിജിലൻസ് സംഘത്തിന് ലഭിച്ചത് തെളിവ് സഹിതം. ടാപ്പിൽ നിന്നുള്ള വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്ന ദൃശ്യങ്ങളും പരാതിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വിജിലൻസ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.

മദ്യവും സുലഭം
താൽക്കാലിക കച്ചവടക്കാരെയും അതിഥി സംസ്ഥാനക്കാരെയും ലക്ഷ്യംവച്ച് താൽക്കാലിക പെട്ടിക്കടകളിൽ മദ്യവിൽപന നടക്കുന്നതായി വ്യാപക പരാതിയുണ്ട്.  എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അമിത വില: ഹോട്ടലിന് എതിരെ നടപടി
ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുകയും ഇത് ചോദ്യം ചെയ്ത തീർഥാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ റവന്യു വിജിലൻസ് സ്ക്വാഡ് കടയുടമയ്ക്ക് എതിരെ കേസ് എടുത്ത് 5000 രൂപ പിഴ ഇട്ടു. ആര്യാസ് ഭവൻ ഹോട്ടൽ ഉടമ എരുമേലി മാവുങ്കൽ ഷാജഹാന്(58) എതിരെയാണ് റവന്യു വിജിലൻസ് സ്ക്വാഡ് കേസ് എടുത്ത് പിഴ ഈടാക്കിയത്. 

തൃശൂർ സ്വദേശികളായ തീർഥാടകർ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ബോർഡിൽ ഉള്ളതിലും അധിക വില ഈടാക്കി എന്നാണ്  തൃശൂർ സ്വദേശി എസ്. ശ്രീജിത്ത് റവന്യു ഉദ്യോഗസ്ഥർക്കു പരാതി നൽകിയത്. തുടർന്നാണ് റവന്യു വിജിലൻസ് സംഘം എത്തി പരിശോധന നടത്തി പിഴ ഈടാക്കിയത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ലൈസൻസ് ഇല്ലാതെ ബേക്കറി സാധനങ്ങൾ വിൽപന നടത്തിയ ബേക്കറിക്ക് 5000 രൂപയും പിഴ ചുമത്തി.

English Summary:

Health Hazard Uncovered: Erumeli Tea Shop Shut Down for Using Toilet Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com