ADVERTISEMENT

വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക വിളക്ക് ദർശിച്ച് സായൂജ്യമണഞ്ഞ് ആയിരങ്ങൾ. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവാന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. ചാമക്കുഴി ഉണ്ണിക്കൃഷ്ണൻ, വേമ്പനാട് വാസുദേവ്, ഭരണങ്ങാനം ഗണപതി, മാവേലിക്കര ഗണപതി എന്നീ ഗജവീരൻമാർ അകമ്പടിയായി. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് കാർത്തിക ദിനത്തിൽ നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.

കട്ടിമാലകളും പട്ടുടയാടകളും  കൊണ്ട് അലങ്കരിച്ച വിഗ്രഹത്തിൽ നാലടിയോളം ഉയരം വരുന്ന സ്വർണ നിർമിതമായ ശക്തിവേലും ചാർത്തിയുള്ള ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയുടെ രാജകീയ പ്രൗഢി നിറഞ്ഞ എഴുന്നള്ളത്തിന് നിറദീപങ്ങൾ സാക്ഷിയായി. കാർത്തിക എഴുന്നള്ളിപ്പിന് സ്വർണ തലേക്കെട്ടും സ്വർണക്കുടയും ഉപയോഗിച്ചത്. ടി.പി.രാമനാഥൻ, പട്ടണമംഗലം പി.ജി.യുവരാജ്, ചേർത്തല എസ്.പി.ഹരികുമാർ, ചേർത്തല എസ്.പി.ശ്രീകുമാർ  എന്നിവർ  മേളം ഒരുക്കി. എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ ഓരോ ഗോപുര നടയിലും നിറ ദീപങ്ങളും നിറ പറകളും ഒരുക്കി ഉദയനാപുരത്തപ്പനെ വരവേറ്റു.

വടക്കുംചേരിമേൽ  എഴുന്നള്ളിപ്പ്  ഭക്തിസാന്ദ്രം
വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ചടങ്ങായ വടക്കുംചേരിമേൽ എഴുന്നളളിപ്പ് ഭക്തിസാന്ദ്രമായി. എട്ടാം ഉത്സവ ദിവസം നടക്കേണ്ട വിളക്കിനെഴുന്നള്ളത്താണു വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്. പ്രഭാതപൂജകൾക്കു ശേഷം ഉദയനാപുരത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വേമ്പനാട് വാസുദേവ് തിടമ്പേറ്റി. കൂട്ടു മേൽ ക്ഷേത്രം ഇത്തിപ്പുഴ കൊട്ടാരം എന്നിവിടങ്ങളിൽ ഇറക്കിപ്പൂജ നടത്തി ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ചു ശംഖ് കമഴ്ത്തിപ്പിടിച്ച് ഊതി തിരിച്ച് എഴുന്നള്ളി.

ഉദയനാപുരം  ക്ഷേത്രത്തിൽ ഇന്ന്
വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പത്താം ഉത്സവദിനമായ ഇന്നു പുലർച്ചെ 8നു പാരായണം, 12ന് പ്രസാദമൂട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ് രാത്രി 10ന് വൈക്കം ക്ഷേത്രത്തിൽ കുടിപ്പൂജ വിളക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com