ADVERTISEMENT

ഭരണങ്ങാനം ∙ പഞ്ചായത്ത് 13-ാം വാർഡിൽ അശാസ്ത്രീയമായി നിർമിച്ചതും ഉപയോഗശൂന്യമായ തടയണ നാട്ടുകാർക്ക് ഭീഷണിയാകുന്നു. കുഴൽക്കിണർ ജംക്‌ഷൻ ഭാഗത്ത് മീനാറ തോടിനു കുറുകെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ പഠനങ്ങളൊന്നുമില്ലാതെ നിർമിച്ച തടയണയാണ് നാട്ടുകാർക്ക് വിനയായിരിക്കുന്നത്. ചെറിയ മഴയ്ക്കു പോലും തോട്ടിൽ വെള്ളം നിറഞ്ഞ് പുതുപ്പള്ളി-കാര്യാങ്കൽ റോഡിൽ വെള്ളം കയറുകയാണ്. സമീപ പുരയിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി കൃഷി നശിക്കുന്നത് പതിവായിട്ടുണ്ട്.

ദിവസങ്ങളോളം കെട്ടി നിൽക്കുന്ന വെള്ളം വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നതു പതിവാണ്. അടിക്കടിയുള്ള വെള്ളപ്പൊക്കം പുതുപ്പള്ളി-കാര്യാങ്കൽ റോഡ് തകരുന്നതിനും പാലത്തിന്റെ ബലക്ഷയത്തിനും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

6, 13 വാർഡുകളിലെ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡിനാണ് ഇൗ ദുർഗതി. കുഴൽക്കിണർ ജംക്‌ഷൻ ഭാഗത്തുള്ള തോട്ടിലെ തടയണ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മഴയുള്ള ദിവസങ്ങളിൽ വിദ്യാർഥികൾ വെള്ളത്തിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ്. ആയുർവേദ ആശുപത്രി, അങ്കണവാടി, മൃഗാശുപത്രി, നീന്തൽക്കുളം, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണ് പുതുപ്പള്ളി-കാര്യാങ്കൽ റോഡ്.

വെള്ളക്കെട്ടിൽ വീണുള്ള ദുരന്തങ്ങൾ സംഭവിക്കുന്നതിനു മുൻപ് തടയണ പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമസഭയിൽ നൽകിയ പരാതിയെ തുടർന്ന് തടയണ പൊളിച്ചു നീക്കണമെന്ന് പഞ്ചായത്തും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തധികൃതർ തോട്ടിലെ ചെളി നീക്കം ചെയ്‌തെങ്കിലും വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും ഒരു കുറവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തോട്ടിൽ നിന്ന് വെള്ളം റോഡിൽ കയറാതിരിക്കാനും ചുറ്റുമുള്ള കൃഷി സ്ഥലങ്ങളും കൃഷിയും ജീവനും സ്വത്തും സംരക്ഷിക്കാനുമായി അശാസ്ത്രീയവും ഉപയോഗശൂന്യവുമായ തടയണ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com