ADVERTISEMENT

വരൂ, കായൽകാറ്റേറ്റ്  കല്യാണം കഴിച്ച് പോകാം
കുമരകം ∙ വിവാഹ വിനോദ സഞ്ചാരത്തിലേക്കു കുമരകത്തിന്റെ കുതിപ്പ്. ടൂറിസം സീസണിനൊപ്പം വിവാഹത്തിനായുള്ള വിനോദ സഞ്ചാരം കൂടിയായതോടെ കുമരകത്തു തിരക്കായി. ‘ഡെസ്റ്റിനേഷൻ വെഡിങ്ങി’ന് ഉത്തരേന്ത്യൻ ഗ്രൂപ്പുകൾ മുൻപേ തന്നെ തിരഞ്ഞെടുത്തിരുന്ന ലൊക്കേഷനാണു കുമരകം. ടൂറിസം സീസൺ നോക്കാതെ തന്നെ എപ്പോഴും വരുമാനം ലഭിക്കുന്ന മേഖലയായി കുമരകത്തെ മാറ്റാനും ഡെസ്റ്റിനേഷൻ വെഡിങ്ങുകൾക്കു കഴിയുന്നു.

∙ ബുക്കിങ് തകൃതി
ഉത്തരേന്ത്യയിൽ നിന്നുള്ളവരാണു കൂടുതലായും വിവാഹത്തിന് എത്തുന്നത്. കുമരകം കെടിഡിസിയുടെ വാട്ടർസ്കേപ് റിസോർട്ടിൽ കഴിഞ്ഞ തിങ്കളാഴ്ചയും ഒരു ഉത്തരേന്ത്യൻ വിവാഹം നടന്നു. ഒരു മാസത്തിനിടെ വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി ഉത്തരേന്ത്യയിൽ നിന്നുള്ള 16 വിവാഹങ്ങളാണു നടന്നത്. ഡിസംബറിൽ 25 എണ്ണം എങ്കിലും ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഡിസംബർ 9,10 തീയതികളിൽ ലേക്ക് സോങ് റിസോർട്ട് വിദേശികളുടെ വിവാഹത്തിനായി ബുക്ക് ചെയ്തു കഴിഞ്ഞു. കെടിഡിസി 15 മുതൽ 22 വരെയും ബുക്കിങ് ആയി. മറ്റു ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് നടന്നു വരുന്നു. കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളും വിവാഹ വിനോദ സഞ്ചാരം മുന്നിൽ കണ്ടു വലിയ എസി ഓഡിറ്റോറിയങ്ങളുടെ പണി തുടങ്ങിക്കഴിഞ്ഞു.

∙ കെടിഡിസിയിലെ വാടക 
കുമരകം കെടിഡിസിയുടെ ഓഡിറ്റോറിയം (ജി– 20 പ്രതിനിധികൾക്കു വേണ്ടി പണിതത്) വാടക ( 8 മണിക്കൂറിന്)
∙ ഓഡിറ്റോറിയം മാത്രം: 2.5 ലക്ഷം രൂപ (ഭക്ഷണം ഇല്ലാതെ)
∙ ഭക്ഷണം കൂടി ചേർത്ത്: ഹാൾ വാടക ഒരു ലക്ഷം രൂപ. 300 പേരിൽ താഴെയാണെങ്കിലും കുറഞ്ഞതു 300 പേരുടെ ഭക്ഷണച്ചെലവ് ഒരാൾക്കു 1593 രൂപ വച്ചു നൽകണം. 300 പേരിൽ കൂടുതലെങ്കിൽ  ഓരോരുത്തർക്കും 1593 രൂപ വച്ചു നൽകണം.

∙  ട്രെൻഡ് സെറ്റർ
ദൂരെ സ്ഥലങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും വിവാഹം ആർഭാടത്തോടെ നടത്തുകയെന്നതു ട്രെൻഡായി മാറി. ഉത്തരേന്ത്യയിൽ നിന്നുള്ളവർ ലക്ഷങ്ങൾ ചെലവഴിച്ചു വിവാഹം മാത്രമല്ല വിവാഹ വാർഷികവും ആഡംബരമായി നടത്തുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബങ്ങളും കുമരകത്ത് എത്തി വിവാഹം നടത്തുന്നു.

ആഘോഷം അടിപൊളി
ഒന്നിലേറെ ദിവസങ്ങൾ നീളുന്ന ഒരു പാക്കേജ് ആയാണു വിവാഹങ്ങൾ നടക്കുന്നത്. വരന്റെയും വധുവിന്റെയും കുടുംബങ്ങൾ നേരത്തെ എത്തും. ആദ്യ ദിവസം കലാപരിപാടികളും അടുത്ത ദിവസം വിവാഹവും നടത്തുന്നതാണു പൊതുവായ രീതി. ക്ഷണിക്കപ്പെടുന്ന പ്രത്യേക അതിഥികൾക്കായി 2 ദിവസംകൂടി പരിപാടികൾ സംഘടിപ്പിക്കുന്നവരുമുണ്ട്. ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ഭക്ഷണത്തിനു പുറമെ വിവാഹ ഗ്രൂപ്പുകൾ അവരവരുടെ നാട്ടിൽനിന്നു ഷെഫുകളെ കൊണ്ടു വരാറുമുണ്ട്. ഹോട്ടലുകാരുടെ അനുമതിയോടെ അവർ ഇവിടെ ഭക്ഷണം പാകം ചെയ്തു നൽകും. കായലോരമാണു സൽക്കാരങ്ങൾക്കു പ്രിയസ്ഥലം. സംഗീതം, നൃത്തം എന്നിവയാണു ആദ്യ ദിവസത്തെ പരിപാടികൾ. മതപരമായ ചടങ്ങുകൾക്കുള്ള സൗകര്യങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com