ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ തടികയറ്റി വന്ന മിനി ലോറി, നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു മറിഞ്ഞു; കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കൊടുവന്താനം ശാന്തിനഗർ കൊല്ലപ്പുരയിടം നജീബ് (56) ആണു കാറിനുള്ളിൽ കുടുങ്ങിപ്പോയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി എട്ടോടെ ടൗണിനു സമീപം കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു അപകടം.

 തടിലോറി വീണതിനെ തുടർന്ന് തകർന്ന കാർ.
തടിലോറി വീണതിനെ തുടർന്ന് തകർന്ന കാർ.

ടൗണിൽ ഫയർ സ്റ്റേഷനു സമീപം ആക്രിക്കട നടത്തുന്ന നജീബ് കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അതിനിടെ, കാർ നിർത്തി ഒരു കടയിൽ നിന്നു പാൽ വാങ്ങി. തിരികെ കാറിലേക്കു കയറിയപ്പോഴായിരുന്നു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കാറിനു മുകളിലേക്കു മറിയുകയായിരുന്നു. കാർ പൂർണമായി ലോറിക്കും തടികൾക്കും അടിയിലായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീടു ലോറിയിലെ കെട്ടഴിച്ച് തടി നീക്കിയശേഷം കാറിന്റെ മുൻഭാഗത്തെ തകിട് അറുത്തുമാറ്റിയാണു നജീബിനെ പുറത്തെടുത്തത്. നടുവിനും കാലിനും തോളിലും ചതവേറ്റ നജീബിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടംമൂലം കാഞ്ഞിരപ്പള്ളി –ഈരാറ്റുപേട്ട റോഡിൽ ‍ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com