വൈക്കത്തഷ്ടമി; ഉത്സവക്കാഴ്ചകളുമായി ക്ഷേത്രനഗരം
Mail This Article
ആചാരത്തനിമയുമായി കാലാക്കൽ കാവുടയോന്റെ ഉടവാൾ ഏറ്റുവാങ്ങി
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ ഏറ്റുവാങ്ങി. ആചാരപ്രകാരം വിശേഷാൽ പൂജകൾക്കു ശേഷം മേൽശാന്തി എം.എസ്.സുനിൽ നിന്നു വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.വിഷ്ണു വാൾ ഏറ്റുവാങ്ങി ക്ഷേത്രജീവനക്കാരനായ രാം കുമാറിനെ ഏൽപിച്ചു. ഏറ്റുവാങ്ങിയ ഉടവാൾ ആർഭാടമായ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നളിച്ചു. ചടങ്ങിൽ കാലാക്കൽ ഉപദേശകസമിതി പ്രസിഡന്റ് കെ.എസ്.അജിമോൻ, സെക്രട്ടറി ശ്രീരാജ് നായർ, വെളിച്ചപ്പാട് എൻ.ആർ.രാജേഷ്, വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നാരായണൻ നായർ ഓണാട്ട്, സെക്രട്ടറി വിനോദ്കുമാർ എന്നിവർ പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ കാവുടയോന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കുക പതിവാണ്. ഉത്സവത്തിന്റെ 8, 9 ഉത്സവദിവസങ്ങളിൽ നടക്കുന്ന തെക്കുംചേരിമേൽ, വടക്കുംചേരിമേൽ എഴുന്നള്ളിപ്പിനും ആറാട്ടിനും ക്ഷേത്രത്തിന്റെ മതിൽക്കകം വിട്ട് എഴുന്നള്ളിപ്പു പുറത്തേക്കു പോകുന്ന ആചാരമുണ്ട്.
മനം കവർന്ന് പഞ്ചവാദ്യം
വൈക്കം ∙ ചോറ്റാനിക്കര വിജയൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം ആസ്വാദകരുടെ മനം കവർന്നു. വൈക്കത്തഷ്ടമിയുടെ എട്ടാം ഉത്സവദിനത്തിൽ വൈകിട്ട് നടന്ന കാഴ്ചശ്രീബലി എഴുന്നള്ളിപ്പിലാണു കലാരത്നം വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം നടത്തിയത്. നൂറോളം വാദ്യകലാകാരൻമാർ അണിനിരന്നു. വൈക്കത്തപ്പൻ ക്ഷേത്രകലാ ആസ്വാദക സമിതി സംയോജിപ്പിച്ച പഞ്ചവാദ്യത്തിൽ വൈക്കം ചന്ദ്രൻ മാരാർ, ചോറ്റാനിക്കര നന്ദപ്പ മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, കീഴൂർ മധുസൂദനക്കുറുപ്പ്, ഒറ്റപ്പാലം ഹരി, ഉദയനാപുരം ഹരി, ചോറ്റാനിക്കര ഗിരീഷ് തുടങ്ങിയവർ തിമിലയും ചേർപ്പുളശേരി ശിവൻ, കോട്ടയ്ക്കൽ രവി, കൈലിയാട് മണികണ്ഠൻ തുടങ്ങിയവർ മദ്ദളവും തിരുപുരം രതീഷ്കുമാർ, കാവിൽ അജയൻ മാരാർ, തുറവൂർ വിനിഷ് കമ്മത്ത് തുടങ്ങിയവർ ഇടയ്ക്കയും പറയ്ക്കാട് ബാബു, ചോറ്റാനിക്കര വേണുഗോപാൽ തുടങ്ങിയവർ ഇലത്താളവും തൃക്കൂർ അനിലൻ, കുമ്മത്ത് ഗിരീഷ്, കോങ്ങാട് രഞ്ജിത്ത് എന്നിവർ കൊമ്പും കലാപീഠം പ്രജിത് ശംഖുമായി ഒപ്പം ചേർന്നു. വൈക്കം ക്ഷേത്രകലാസ്വാദക സമിതിയുടെ ഈ വർഷത്തെ വൈക്കത്തപ്പൻ പുരസ്കാരം ചോറ്റാനിക്കര വേണുഗോപാലിനു നൽകി.