ADVERTISEMENT

കുറവിലങ്ങാട് ∙ ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ആച്ചിക്കൽ ഐഎച്ച്ഡിപി കോളനിയുടെ വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി അധികൃതർ പറഞ്ഞത് ഒരു വർഷം മുൻപ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ഇതിനു ശേഷം പലതവണ യോഗങ്ങളും എസ്റ്റിമേറ്റ് എടുക്കലും ഒക്കെ നടന്നെങ്കിലും കോളനി വികസനം ഇപ്പോഴും കടലാസിൽ ‍മാത്രം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പോലും കാര്യമായ പുരോഗതി ഇല്ല. ഏകദേശം 50 വർഷം മുൻപ് സ്ഥാപിച്ച കോളനിയിൽ നാൽപതിലേറെ വീടുകളുണ്ട്. മിക്കവയും കാലപ്പഴക്കമുള്ള വീടുകൾ. കോളനിയുടെ സമഗ്ര വികസനത്തിനും നവീകരണത്തിനും വേണ്ടിയാണ് ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. റോഡ് നവീകരണം, ശുദ്ധജല ലഭ്യത ഉറപ്പു വരുത്തൽ, വീടുകളുടെ നവീകരണം, സോളർ ലൈറ്റുകൾ സ്ഥാപിക്കൽ, കളിസ്ഥലം നിർമിക്കൽ, സാംസ്കാരിക കേന്ദ്രം - വായനശാല എന്നിവയുടെ നിർമാണം, സ്ത്രീ ശാക്തീകരണം, തൊഴിൽദാന യൂണിറ്റുകൾ രൂപീകരിക്കൽ, സംരക്ഷണ ഭിത്തി, നടപ്പാത നിർമാണം തുടങ്ങിയവ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. വികസന യോഗം ഉൾപ്പെടെ നടത്തി. പക്ഷേ പദ്ധതിയുടെ തുടർനടപടികൾ എങ്ങുമെത്തിയില്ല.

∙ കോളനിയിലെ ഭൂരിപക്ഷം വീടുകളും കാലപ്പഴക്കം ഉള്ളത്. വർഷങ്ങളായിട്ടും വീടുകൾക്കു പട്ടയം ലഭിച്ചിട്ടില്ല.
∙ ശുദ്ധജലം, വൈദ്യുതി എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വഴിസൗകര്യം കുറവ്. പ്രധാന വഴി മാത്രമാണ് സൗകര്യത്തോടെയുള്ളത്. വീടുകളിലേക്കു നടപ്പാത മാത്രം. വാഹനം എത്താൻ സൗകര്യം ഇല്ല. രോഗികളെയും മറ്റും ചുമന്ന് വഴിയിൽ എത്തിക്കണം.
∙ സാംസ്കാരിക നിലയം നിർമിച്ചത് 1996ൽ. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ വൈദ്യുതി എത്തിയിട്ടില്ല. കോളനിയിൽ താമസിക്കുന്നവർക്കു വിശേഷ ദിവസങ്ങളിൽ ഒത്തുചേരാൻ സംവിധാനമില്ല. സാംസ്കാരിക നിലയം എന്ന പേരിൽ കെട്ടിടം നിർമിച്ചതു മാത്രമാണ് ഏക നടപടി.
∙ കുട്ടികൾക്കു കളിസ്ഥലം നിർമിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. കളിസ്ഥലമായി ഉപയോഗിക്കുന്ന സ്ഥലം ഇപ്പോൾ കാട് പിടിച്ചു കിടക്കുന്നു.
∙ മാലിന്യ സംസ്കരണത്തിനു സംവിധാനം ഇല്ല. കോളനിയുടെ പരിസരത്തെ കാട് വെട്ടിത്തെളിക്കുന്ന കാര്യത്തിൽ ‍പോലും അധികൃതർക്ക് അനാസ്ഥയാണ്.

''കോളനി വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു എന്നതു പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. വീടുകൾ ചോർന്നൊലിക്കുന്നു. നടപ്പാത പോലും ഇല്ല. കളിസ്ഥലം കാട് പിടിച്ചു കിടക്കുന്നു. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ല. അധികൃതർ നടപടി സ്വീകരിക്കണം''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com