കൊലപാതകശ്രമം: ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
Mail This Article
ഏറ്റുമാനൂർ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കടക്കരപ്പള്ളി തൈക്കൽ വെളിയിൽ ഗൗതം (28)നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒക്ടോബർ 25നു രാത്രി 9.30തോടെ നീണ്ടൂരിലെ ബാറിനു സമീപം നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദിക്കുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘംചേർന്നു മർദിച്ചു. പണമിടപാടിന്റെ പേരിൽ യുവാവിനോട് സംഘത്തിനു മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു.
പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ അർജുൻ, അഭിജിത്ത് രാജു , അജിത്കുമാർ, എം.ശ്രീജിത്ത് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മലമ്പുഴയിൽ നിന്നു ഗൗതമിനെ പിടികൂടുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ ഷാജിമോൻ, സിപിഒമാരായ പി.സി.സജി, അനീഷ്, ഡെന്നി, വി.കെ.അനീഷ്, സെയ്ഫുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.