ADVERTISEMENT

എരുമേലി ∙ തീർഥാടകർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് റസ്റ്ററന്റ് അടപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ശ്രീകൃഷ്ണ ഹോട്ടലാണ് അടപ്പിച്ചത്. തമിഴ്നാട് സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവർ ശ്രീകൃഷ്ണ ഹോട്ടലിൽ നിന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചിരുന്നു. ഇവിടെ നിന്നു പമ്പയിൽ എത്തിയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് പമ്പയിൽ ചികിത്സ തേടുകയും എരുമേലിയിലെ ഹോട്ടലിനെതിരെ പരാതി നൽകുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നു പഴകിയ എണ്ണയും പഴകിയ ഭക്ഷണവും കണ്ടെത്തി. ഇതുകൂടാതെ ഭക്ഷണം പാകം ചെയ്യുന്നതു വൃത്തിഹീനമായി സാഹചര്യത്തിലാണെന്നും ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടൽ അടപ്പിച്ചത്.

24 ഹോട്ടലുകളിൽ പരിശോധന; 3 പേർക്ക് നോട്ടിസ്
എരുമേലിയിലെ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തീർഥാടന മേഖലയിലെയും ശബരിമല പാതയിലെയും ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. എരുമേലി ടൗൺ, കൊരട്ടി, കണമല എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ വിതരണവും കൈകാര്യവും ചെയ്യുന്ന 24 കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക് എതിരെ വരും ദിവസങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്ഐ) അറിയിച്ചു. ഖര, ദ്രവ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകൾ നടത്തി റിപ്പോർട്ട് പ്രദർശിപ്പിക്കണമെന്നും അറിയിച്ചു. 

എല്ലാ കടകളിലും മാലിന്യ ബിന്നുകൾ വയ്ക്കണമെന്നും ഇല്ലാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും എച്ച്ഐ അറിയിച്ചു. ഹെൽത്ത് കാർഡില്ലാതെയും ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കാതെയും വ്യാപാരം നടത്തുന്ന 3 പൈനാപ്പിൾ കച്ചവടക്കാർക്കു നോട്ടിസ് നൽകി. എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, എൽ.ജോസ്, കെ.ജിതിൻ, എം.ഗോപകുമാർ, കെ.എസ്.പ്രശാന്ത്, സജിത് സദാശിവൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. 

മന്ത്രിതല യോഗതീരുമാനം നടപ്പായില്ല
മന്ത്രിയുടെയും എംഎൽഎയുടെയും നിർദേശം പാഴ്‌വാക്കായി. എരുമേലിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടനം സുഗമമാക്കുന്നതിനും വേണ്ടി എല്ലാ ദിവസവും ചേരാൻ നിശ്ചയിച്ച വിവിധ വകുപ്പുകളുടെ മോനിറ്ററിങ് കമ്മിറ്റി ഒരു ദിവസം പോലും യോഗം ചേർന്നില്ല. പൊലീസ്, മോട്ടർവാഹന വകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങൾ എല്ലാ ദിവസവും വൈകിട്ട് 8ന് സൂം മീറ്റിങ് ചേർന്ന് അതത് ദിവസത്തെ പ്രശ്നങ്ങൾ അവലോകം നടത്താനും അടുത്ത ദിവസത്തെ തയാറെടുപ്പുകൾ നടത്താനുമാണ് മന്ത്രി കെ.രാധാകൃഷ്ണന്റെയും പിന്നീട് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെയും അധ്യക്ഷതയിൽ നടന്ന അവലോകന യോഗങ്ങളിൽ തീരുമാനിച്ചത്.

റവന്യു വകുപ്പിനായിരുന്നു ഇതിന്റെ മേൽനോട്ടം. എന്നാൽ അവലോകന യോഗത്തിനു ശേഷം 5 ദിവസം പിന്നിട്ടെങ്കിലും ഒരു ദിവസം പോലും മോനിറ്ററിങ് കമ്മിറ്റി യോഗം ചേർന്നില്ല. ഇതിനിടെ മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും തീർഥാടന വാഹനങ്ങൾ എരുമേലിയിൽ മണിക്കൂറുകളോളം തടഞ്ഞിടുകയും ചെയ്തു.

31 പേർക്ക് ഒരു ശുചിമുറി; വലഞ്ഞ് ഉദ്യോഗസ്ഥർ
ദേവസ്വം ബോർഡ് സ്കൂൾ കെട്ടിടത്തിൽ താമസിക്കുന്ന ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന ജീവനക്കാർക്കാണ് ഈ ദുര്യോഗം. ആരോഗ്യ വകുപ്പിലെ 25 പേർക്കും അഗ്നിരക്ഷാസേനയുടെ 6 ഓഫിസ് ജീവനക്കാർക്കും കൂടി ഒരു ശുചിമുറി മാത്രമാണുള്ളത്. പുലർച്ചെ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഇവർക്കു ശുചിമുറി ഉപയോഗിക്കാൻ കഴിയുന്നത്. അഗ്നിരക്ഷാ സേനയിൽ 35 ഉദ്യോഗസ്ഥർ ഉണ്ട്. ഇവരിൽ 29 പേർക്ക് താമസിക്കുന്ന കെട്ടിടത്തിനു സമീപം 2 ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്. ഇതും പരിമിതമാണ്. ആയുർവേദ ഡിസ്പെൻസറി, താവളം ഡിസ്പെൻസറി, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർക്കെല്ലാം ദേവസ്വം ബോർഡ് കെട്ടിടത്തിലാണ് താമസ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്നു പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com