പാഴ്വസ്തുക്കളിൽ വിരിഞ്ഞിറങ്ങി അതിമനോഹരമാം പുൽക്കൂട്
Mail This Article
ചങ്ങനാശേരി ∙ വല്ലഭനു പുല്ലും ആയുധം എന്നതു പോലെ, മാർക്കറ്റിലെ േതങ്ങാവ്യാപാരിയായ വാഴപ്പള്ളി ഇലഞ്ഞിപ്പറമ്പിൽ ബെന്നി വർഗീസിന്റെ നോട്ടത്തിൽ ഉപയോഗശൂന്യം എന്നൊന്നില്ല. പാഴ്‌വസ്തുക്കളെന്ന് കരുതി വലിച്ചെറിയുന്നവയിൽ നിന്നു ബെന്നി പടുത്തുയർത്തിയത് 13 അടി നീളവും 9 അടി വീതിയുമുള്ള വലിയ പുൽക്കൂടാണ്. കാലിത്തൊഴുത്തിനുള്ളിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ചിത്രീകരണങ്ങളും കാളവണ്ടിയും കുതിരവണ്ടിയും കിണറും പാറക്കൂട്ടങ്ങളും പുൽമൈതാനവും നിറഞ്ഞ പുൽക്കൂടാണ് ബെന്നി വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്നത്. പഴയ സിഡികൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് കാർഡ് ബോർഡ് പെട്ടിയിൽ ഒട്ടിച്ച് തൊഴുത്ത് നിർമിച്ചു.
പഴയ തുണി സിമന്റ് വെള്ളത്തിൽ മുക്കിയെടുത്തു വിരിച്ചപ്പോൾ പാറക്കൂട്ടങ്ങളായി. പെയിന്റ് പാട്ട മുറിച്ചെടുത്താണ് കിണർ നിർമിച്ചത്. 12ാം വയസ്സിൽ തുടങ്ങിയതാണ് ബെന്നിയുടെ പുൽക്കൂട് നിർമാണം. കത്തീഡ്രൽ പള്ളിയിലെയും മതുമൂല ഗദ്സമനി പള്ളിയിലെയും പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പലതവണ. മക്കളായ സഞ്ജയും സാന്ദ്രയും (പാറേൽ തിരുഹൃദയ സേവാനികേതനിലെ വിദ്യാർഥികൾ) അച്ഛന് പൂർണപിന്തുണയുമായി കൂടെയുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഭാര്യ ബിന്ദുവും ഭർത്താവിനൊപ്പം കൈകോർക്കുന്നു.