ADVERTISEMENT

എരുമേലി ∙ തീർഥാടകരുടെ തിരക്കിനെ തുടർന്ന് നഗരവും ശബരിമല പാതയും മണിക്കൂറുകളോളം കുരുങ്ങി. ഇന്നലെ പുലർച്ചെ മുതൽ തീർഥാടക വാഹനങ്ങളുടെ വൻ തിരക്കായിരുന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് തീർഥാടക വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വരെ കയറ്റി പാർക്ക് ചെയ്തു. നിലയ്ക്കലിൽ തിരക്ക് കൂടിയതിനെ തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ തീർഥാടക വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ പൊലീസ് തടഞ്ഞു. മുണ്ടക്കയം റോഡിൽ ഗതാഗതക്കുരുക്ക് ചരള വരെ നീണ്ടു. ശബരിമല റോഡിൽ എംഇഎസ് ജംക്‌ഷനിലും കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ഗതാഗതക്കുരുക്ക് വർധിച്ചതോടെ ശബരിമല റോഡിൽ ഗതാഗതക്കുരുക്കിൽപെട്ട വാഹനങ്ങൾ എംഇഎസ് കോളജിന്റെ പരിസരത്ത് പൊലീസ് തടഞ്ഞു.

പറഞ്ഞ സമയവും കഴിഞ്ഞു; വിശുദ്ധിസേനയ്ക്ക് പണം ലഭിച്ചില്ല
നഗരത്തിലെ തീർഥാടക മേഖലയിൽ ശുചീകരണം നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള വിശുദ്ധിസേനയ്ക്ക് ആദ്യഘട്ട ശമ്പളം ഇന്നലെ നൽകുമെന്നാണ് റവന്യു അധികൃതർ അറിയിച്ചത്. എന്നാൽ ഇന്നലെയും പണം ലഭ്യമായിട്ടില്ലെന്നും 2 ദിവസം കൂടി കാത്തുനിൽക്കണമെന്നുമാണ് അധികൃതർ അറിയിച്ചത്. ഇതോടെ വിശുദ്ധിസേനാ പ്രവർത്തകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ 17 മുതൽ ജോലി ചെയ്യുന്ന വിശുദ്ധിസേനയ്ക്കു 15 ദിവസം പിന്നിടുമ്പോൾ ആദ്യഘട്ട ശമ്പളം നൽകാറുണ്ടായിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇവർ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ റവന്യു വകുപ്പും ജനപ്രതിനിധികളും ഇടപെട്ട് ചർച്ച നടത്തി പിന്തിരിപ്പിച്ചു. 2 ദിവസത്തിനുള്ളിൽ പണം ലഭ്യമാക്കാം എന്നായിരുന്നു അന്ന് ഇവർക്ക് നൽകിയ ഉറപ്പ്. 

എരുമേലി പേട്ട ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്.
എരുമേലി പേട്ട ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്.

റസ്റ്ററന്റുകൾക്കെതിരെ പരാതി
എരുമേലി ∙ തീർഥാടക മേഖലയിലെ ചില റസ്റ്ററന്റുകളിലെ ഭക്ഷണത്തിനു നിലവാരവും വേണ്ടത്ര ശുചിത്വവും ഇല്ലെന്നു പരാതി. കഴിഞ്ഞ ദിവസം എരുമേലി തീർഥാടനത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അമൽ മഹേശ്വർ നടത്തിയ പരിശോധനയിൽ ഇതു ബോധ്യപ്പെടുകയും നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. നഗരത്തിലെ പല റസ്റ്ററന്റുകളിലും ഉപയോഗിക്കുന്ന ജലം പരിശോധിച്ചപ്പോൾ ഉപയോഗയോഗ്യമല്ലെന്നു റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇവർക്കു നോട്ടിസ് നൽകിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. 

മോശം സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്ത 3 സ്ഥാപനങ്ങൾ പൂട്ടുകയും 14 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. 106 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് രേഖകൾ ഇല്ലാതെയാണെന്നു കണ്ടെത്തി. 330 ഭക്ഷ്യസാംപിളുകൾ ശേഖരിച്ചു പരിശോധിച്ചു. ഉപയോഗ തീയതി കഴിഞ്ഞ പഴകിയ 30 കവർ ചപ്പാത്തി പിടിച്ചെടുത്ത് നശിപ്പിച്ചു. പുനരുപയോഗിച്ചതായി കണ്ടെത്തിയ 7.5 ലീറ്റർ എണ്ണയും നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എരുമേലിയിൽ നിന്നു ഭക്ഷണം കഴിച്ച തീർഥാടകർക്ക് പമ്പയിൽ എത്തിയപ്പോൾ ഭക്ഷ്യവിഷബാധ ഉണ്ടായതായുള്ള പരാതിയിൽ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ഒരു റസ്റ്ററന്റ് അടപ്പിച്ചിരുന്നു. റസ്റ്ററന്റുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും വ്യാപക പരാതിയുണ്ട്.

മാലിന്യങ്ങൾ കുഴിച്ച് മൂടിയതായി പരാതി
എരുമേലി ∙ പഞ്ചായത്തിന്റെ കവുങ്ങുംകുഴി മാലിന്യസംസ്കരണ പ്ലാന്റിൽ മാലിന്യങ്ങൾ കുഴിച്ചു മൂടിയതായി പരാതി.തീർഥാടക മേഖലയിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ രാത്രി മണ്ണുമാന്തി ഉപയോഗിച്ചു കുഴിച്ചു മൂടിയതായാണു പരാതി. എന്നാൽ പഞ്ചായത്തിന്റെ തീർഥാടക മേഖലയിൽ നിന്നു ശേഖരിച്ച ഇലകൾ മാത്രമാണ് കുഴിച്ചിട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് ഏജൻസി കൊണ്ടുപോകുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ തുമ്പൂർമൂഴി മാതൃകാ പ്ലാന്റിൽ വളമായി മാറ്റുന്നുണ്ട്. പേട്ട തുള്ളുന്നതിന് ഉപയോഗിച്ച പാണൽ ഇലകൾ ഇൻസിനറേറ്ററിൽ കത്തിച്ചതിന്റെ ബാക്കിയാണ് കുഴിച്ചു മൂടിയതെന്നും പ്രസിഡന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com