വാഗമൺ റോഡിന്റെ വശങ്ങളിൽ കാട്ടുവള്ളികൾ വളർന്ന് അപകടഭീഷണി
Mail This Article
തീക്കോയി ∙ വാഗമൺ റോഡിന്റെ ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാട്ടുവളളികൾ അപകട ഭീഷണി ഉയർത്തുന്നു. ക്രാഷ് ബാരിയർ പോലും കാണാനാകാത്ത വിധമാണ് പലയിടങ്ങളിലും റോഡിലേക്കു വള്ളികൾ വളർന്നു നിൽക്കുന്നത്. m ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള്ള വഴിയരികിലാണ് സുഗമമായ യാത്രയ്ക്കു തടസ്സം സൃഷ്ടിക്കുന്നത്. ഒപ്പം അപകട ഭീഷണിക്കും ഇടയാക്കുന്നു. തീക്കോയി മുതൽ കാരികാട് വരെയുള്ള ഭാഗത്താണ് കൂടുതലായും കാട്ടുവളളികൾ വളർന്നിരിക്കുന്നത്.
ഒറ്റയീട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർ അപകടമുണ്ടായതിനു ശേഷമാണ് ഈ റൂട്ടിൽ ക്രാഷ് ബാരിയറുകൾ നിർമിച്ചത്. എന്നാൽ ഇപ്പോൾ ക്രാഷ് ബാരിയർ കാണാനാകാത്ത വിധം റോഡരികിൽ കാട്ടുപള്ളകൾ വളർന്നു നിൽക്കുകയാണ്. വള്ളികൾ വളർന്നതോടെ റോഡിന്റെ യഥാർഥ വീതിയും യാത്രക്കാർക്ക് മനസ്സിലാക്കാൻ കഴിയില്ല. സൂചനാ ബോർഡുകളും വള്ളികൾക്കടിയിലായി. ചില ഭാഗത്ത് ടാറിങ്ങിനോടു ചേർന്നാണു വള്ളി വളർന്നു നിൽക്കുന്നത്.
ഇത് വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടമുണ്ടാകാനും ഇടയാക്കുന്നു. ചില വളവുകളിൽ എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാനും സാധിക്കില്ല. ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയായതോടെ വാഗമണ്ണിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും വർധിച്ചു. കാട്ടു വള്ളികൾ വെട്ടി തെളിക്കാത്തത് അനധികൃത മാലിന്യ നിക്ഷേപത്തിനും ഇടയാക്കുന്നുണ്ട്.
മുൻവർഷങ്ങളിൽ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റോഡരികിലെ വള്ളി തെളിച്ചിരുന്നു. റോഡരികിലെ കാട് വെട്ടി ശുചീകരിക്കാൻ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പൊതുമരാമത്തു വകുപ്പ് റോഡായതിനാൽ വള്ളി വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ടു തീക്കോയി പഞ്ചായത്ത് പൊതുമരാമത്തു വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.