ADVERTISEMENT

എരുമേലി ∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലം പരിസമാപ്തി എത്തുന്നതിന്റെ ആശ്വാസത്തിലാണു പൊലീസും മോട്ടർവാഹന വകുപ്പും. മണ്ഡല കാലത്ത് ഉണ്ടായ സംഘർഷങ്ങളും പ്രശ്നങ്ങളും മകരവിളക്ക് കാലത്ത് ഉണ്ടായില്ല എന്നതു പൊലീസിന് സംതൃപ്തി പകരുന്നു.  മകരവിളക്ക് ദിവസം രാത്രി തിരിച്ചുവരുന്ന വാഹനങ്ങൾ അപകടത്തിൽപെടാതിരിക്കുന്നതിനു പൊലീസും മോട്ടർ വാഹന വകുപ്പും വലിയ ജാഗ്രത പുലർത്തിയതോടെ അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു. മണിപ്പുഴയിൽ ഉണ്ടായ കാർ അപകടം ഒഴികെ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. മണ്ഡല കാലത്ത് പമ്പയിലും നിലയ്ക്കലിലും വാഹനത്തിരക്ക് കൂടിയതിനെ തുടർന്ന് തീർഥാടക വാഹനങ്ങൾ എരുമേലിയിൽ തടഞ്ഞതിനെ തുടർന്നു വലിയ പ്രതിഷേധങ്ങളാണു ഉണ്ടായത്. മകരവിളക്ക് കാലത്ത് 2 തവണ മാത്രമാണു കുറച്ച് സമയം വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ തടഞ്ഞത്.

അപകടങ്ങൾ പാത വിടുന്നില്ല
ഇത്തവണയും ശബരിമല പാതയിൽ ഏറ്റവും അധികം അപകടം ഉണ്ടായത് മുക്കൂട്ടുതറ മുതൽ കണമല വരെയുള്ള ഭാഗത്താണ്. ഈ സീസണിൽ ശബരിമല പാതയിൽ 6 അപകടങ്ങളാണ് ഉണ്ടായത്. 38 പേർക്ക് പരുക്കേറ്റു. 

ചൂഷണം കൂടി
ഇത്തവണ എരുമേലിയിൽ തീർഥാടകർ നേരിട്ടതു വലിയ ചൂഷണങ്ങളാണ്. പാർക്കിങ് മൈതാനങ്ങൾ, ശുചിമുറികൾ, ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ, തുടങ്ങി എല്ലാ മേഖലകളിലും ചൂഷണങ്ങൾ വർധിച്ചു. പാർക്കിങ് മൈതാനങ്ങളുടെ നിരക്ക് ഏകീകരിച്ച് ചൂഷണം തടയാൻ പോലും അധികൃതർക്ക് കഴിഞ്ഞില്ല. ഏതു താൽക്കാലിക കടയിൽ നിന്ന് എന്തു വാങ്ങിയാലും അമിത വില ഈടാക്കുന്നതു തീർഥാടക വേഷത്തിൽ എത്തിയ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. പേട്ടതുളളൽ പാതയിലൂടെ ചെണ്ട മേളത്തിന്റെ മറവിലും തീർഥാടകരെ ചൂഷണം ചെയ്യാൻ ശ്രമിച്ചതായും പരാതി ഉയർന്നു.

മലിനീകരണം ഭീഷണി
എരുമേലി തീർഥാടന മേഖലകളും ശുദ്ധജല സ്രോതസുകളും മിക്കതും മലിനമാണ്. വലിയതോട്, ചെറിയതോട്, മീനച്ചിലാർ എന്നിവയിലെ ജലം വ്യാപകമായി മലിനമായി. നഗരത്തിലൂടെ ഒഴുകുന്ന ചെറിയതോട്ടിലേക്കു ടൺ കണക്കിനു മാലിന്യങ്ങളാണു തള്ളിയിട്ടുള്ളത്. തീർഥാടന കാലത്തു ദിവസം 10 ടൺ മാലിന്യങ്ങൾ വരെയാണ് നഗരത്തിൽ മാത്രം ഉണ്ടായത്. 125 അംഗങ്ങൾ അടങ്ങിയ വിശുദ്ധിസേനയാണു ദിവസവും നഗരം ശുചീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com