എന്തൊരു ചൂട്! പകൽ പുറത്തിറങ്ങുന്നവർക്കെല്ലാം പറയാൻ ഇതു മാത്രം; ‘ചൂടിന്റെ’ ചില കാഴ്ചകൾ
Mail This Article
വേനലെത്തും മുൻപേ ചൂടു കുതിക്കുന്നു
കോട്ടയം ∙ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പകൽ താപനില രേഖപ്പെടുത്തിയത് കോട്ടയം വടവാതൂരിൽ. 38.6 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ ചൂണ്ടി (38.3), പാലക്കാട് ജില്ലയിലെ എരിമയൂർ (38.1) എന്നീ സ്ഥലങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
മണിമലയാറ്റിൽ മുണ്ടക്കയം കോസ്‌വേയിലെ ജലനിരപ്പ് ഡിസംബർ അവസാന വാരം ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 65 സെന്റീമീറ്റർ. ഇന്നലെ ഇത് 12 സെന്റീമീറ്റർ മാത്രം! ജില്ലയിലെ ചൂടിന്റെ നേർചിത്രമാണിത്.
അടുത്ത 7 ദിവസത്തേക്കും ഈ നിലയിൽതന്നെയാകും കോട്ടയത്തെ ചൂട് എന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും താപനിലയിൽ കുറവ് കാണിക്കുന്നില്ല.
താളം തെറ്റിക്കുന്ന ചൂട്
കടുത്ത വരൾച്ചയിലേക്കു ജില്ല വീണുപോയിട്ടില്ലെങ്കിലും പകൽ ചൂട് അസഹ്യമാകുന്നു. ഉച്ച സമയത്ത് പുറത്തിറങ്ങുന്നവരുടെ എണ്ണം കുറയുന്നു. കാർഷിക വിളകളെയും റബർ അടക്കമുള്ള വിളകളെയും ബാധിച്ചെന്നും കർഷകർ. ക്ഷീരമേഖലയിലെ ഉൽപാദനത്തെയും ചൂട് ബാധിച്ചു തുടങ്ങി. പുതിയ തൈ നടുന്ന തോട്ടങ്ങളിൽ ചാക്ക്, ഓല എന്നിവ കൊണ്ടു തണലുണ്ടാക്കുന്നുണ്ട്.
ജില്ലയിൽ ചൂട് ഇങ്ങനെ
ജില്ലയിലെ വിവിധ മാപിനികളിൽ രേഖപ്പെടുത്തിയ ഉയർന്ന പകൽ താപനില ഡിഗ്രി സെൽഷ്യസിൽ
വടവാതൂർ 38.6
വൈക്കം 35.6
കുമരകം 35.1
പൂഞ്ഞാർ 34.7
കോട്ടയം 34.3