ADVERTISEMENT

എരുമേലി ∙ ആറുകളിലെ മണൽ വാരാനുള്ള ബജറ്റ് നിർദേശം വന്നതോടെ പമ്പ, അഴുത, മണിമല ആറുകളിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ സാധ്യത തെളിയുന്നു. ലക്ഷക്കണക്കിനു ടൺ മണലാണ് ഈ നദികളിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയിട്ടള്ളത്. ഈ മണൽ നീക്കം ചെയ്യാത്തതു മൂലം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽ കാലത്ത് അതിവേഗ വരൾച്ചയും ഉണ്ടാകുന്നു.കിഴക്കൻ മേഖലയിലെ നദികളിൽ നിന്ന് മണൽ വാരി വിൽപന നടത്തുന്നത് പഞ്ചായത്തിനും സർക്കാരിനും വലിയ സാമ്പത്തിക നേട്ടം, പ്രാദേശികമായി തൊഴിൽ, കെട്ടിട നിർമാണ സാമഗ്രികൾക്ക് വിലക്കുറവ് എന്നിവയ്ക്കു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വൻതോതിൽ മണൽ അടിഞ്ഞു കൂടിയതോടെ എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്.  ലവണാംശം കൂടുതലുള്ള മണൽ തീരത്ത് അടിഞ്ഞുകൂടിയത് തീരങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ആറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം അതിവേഗം വറ്റുന്നതായും പറയുന്നു. മണൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു.

പ്രളയത്തിൽ വന്നത് കോടികളുടെ മണൽ
2018 ലെ പ്രളയത്തിൽ ഡാമുകൾ തുറന്നുവിട്ടതോടെയാണു നദികളിൽ വൻതോതിൽ മണൽ ഒഴുകിയെത്തിയത്. മണൽ നിറഞ്ഞ് നദികളിലെ കയങ്ങൾ മൂടുകയും ആഴം കുറയുകയും ചെയ്തു. പമ്പാനദിയിൽ മൂലക്കയം, എയ്ഞ്ചൽവാലി, ആറാട്ടുകയം, മൂലക്കയം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മണൽ അടിഞ്ഞത്. അഴുതയാറ്റിൽ മൂക്കൻപെട്ടി, അഴുതക്കടവ്, കാളകെട്ടി– വളകുഴിക്കടവ് തുടങ്ങി മേഖലകളിലും കയങ്ങൾ മൂടി മണൽ നിറഞ്ഞു. ഇടകടത്തി, പാറക്കടവ് തുടങ്ങിയ മേഖലകളിലും വൻ മണൽ നിക്ഷേപമാണുള്ളത്.

മണൽകടത്ത് സജീവം
പൊലീസിന്റെ കണ്ണുവെട്ടിച്ച് മണൽ കടത്തുന്ന സംഘങ്ങൾ സജീവമാണ്. പകൽ ആറിന്റെ തീരങ്ങളിൽ വാരിയിടുന്ന മണൽ രാത്രി കാലങ്ങളിൽ ലോറിയിലും ടിപ്പറുകളിലും എത്തിച്ചു കൊടുക്കുകയാണ്. കിഴക്കൻ മേഖലയിലെ മിക്ക കടവുകളിലും മണൽ കടത്തുന്ന സംഘങ്ങൾ ഉണ്ട്. വീട് വയ്ക്കാനും നിർമാണ പ്രവർത്തനങ്ങൾക്കും ആറ്റുമണൽ തന്നെ വേണമെന്ന് നിർബന്ധമുള്ളവർക്ക് വലിയ വിലയ്ക്കാണ് മണൽ എത്തിക്കുന്നത്. രാത്രി ലോറിയിൽ മണൽ കടത്തിയ സംഘത്തെ പിന്തുടർന്ന പൊലീസ് ജീപ്പിനു മുന്നിലേക്ക് മണൽ തള്ളിയ ശേഷം ലോറിക്കാർ കടന്ന സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.

വൻതോതിൽ വാരിയാൽ നദിക്ക് ഭീഷണി
മുൻപ് കടവുകൾ ലേലം ചെയ്തു കൊടുത്തിരുന്ന സമയത്ത് നദികളുടെ അടിത്തട്ട് തെളിയുന്ന വിധം മണൽവാരൽ ശക്തമായിരുന്നു. ഇതുമൂലം ആറുകളുടെ തിട്ടകൾ ഇടിഞ്ഞ് ആറ് കരയെടുക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അനുവദിക്കപ്പെട്ട മണലിന്റെ അനേകം ഇരട്ടി പാസില്ലാതെ കൊണ്ടുപോകുന്നത് പതിവായിരുന്നു. അനുവദിക്കാത്ത കടവുകളിൽ നിന്നു മണൽവാരുന്നതായും പരാതിയുയർന്നിരുന്നു. മണൽ വാരൽ മേഖലകളിൽ പരിസരവാസികളുമായി സംഘർഷങ്ങളും പതിവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com