ADVERTISEMENT

ചിങ്ങവനം ∙ അപകടകരമായി ഒരു വാഹനം പാഞ്ഞാൽ തടയാൻ പൊലീസിനു സംവിധാനമില്ല. കഴിഞ്ഞ ദിവസം എംസി റോഡിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് തടഞ്ഞതു റോഡിലുണ്ടായിരുന്ന ക്രെയിൻ കുറുകെയിട്ടാണ്. കൈ നീട്ടിയിട്ടും നിർ‌ത്താതെ പാഞ്ഞ കാറിന്റെ പിന്നിൽ ജീപ്പ് ഇടിച്ചു നിർത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഇത് ഫലിച്ചില്ല.പൊലീസ്, മോട്ടർ വാഹനവകുപ്പ്, എക്സൈസ് സംഘങ്ങൾ ഇത്തരം വാഹനങ്ങളെ പിന്തുടർന്നു പിടികൂടുകയാണ് ഇപ്പോൾ ചെയ്യുന്നത്. 

ദമ്പതികൾ സഞ്ചരിച്ച കാർ ചിങ്ങവനം സെമിനാരിപ്പടിയിൽ ക്രെയിൻ ഉപയോഗിച്ചു തടഞ്ഞപ്പോൾ‌.
ദമ്പതികൾ സഞ്ചരിച്ച കാർ ചിങ്ങവനം സെമിനാരിപ്പടിയിൽ ക്രെയിൻ ഉപയോഗിച്ചു തടഞ്ഞപ്പോൾ‌.

വയർലെസ് സന്ദേശം കൊടുത്തു കൂടുതൽ പൊലീസിനെ രംഗത്തിറക്കുന്നതാണു മറ്റൊരു വഴി. പൊലീസ് ജീപ്പുകളുമായി മുന്നിൽ നിന്നും പിന്നിൽ നിന്നും തടയാനും ശ്രമിക്കാറുണ്ട്. ഇങ്ങനെ തടയാൻ ശ്രമിക്കുന്നതിനിടെ അപകടങ്ങളും ഉണ്ടാകാറുണ്ട്. പാഞ്ഞുവരുന്ന വാഹനത്തെ തടഞ്ഞു നിർത്താൻ സ്പൈക് സ്ട്രിപ്സോ (റോഡിൽ വിരിക്കുന്ന ഇരുമ്പ് മുള്ളുകളുള്ള വല), മറ്റ് ഉപകരണങ്ങളോ മാർഗങ്ങളോ പൊലീസിനും മോട്ടർ വാഹന വകുപ്പിനും ലഭ്യമല്ല.

ഗതാഗതം വേർതിരിക്കുന്ന ബാരിയർ ഉപയോഗിച്ചു തടയാൻ ശ്രമിക്കാറുണ്ടെങ്കിലും വാഹനങ്ങൾ ഇത് ഇടിച്ചു തെറിപ്പിച്ചു കടന്നു പോകുകയാണു പതിവ്.അതേസമയം ‌‌വിദേശ രാജ്യങ്ങളിലേതു പോലുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമല്ലെന്നും ഇവിടെ അതു പ്രായോഗികമല്ലെന്നുമാണു പൊലീസ് പറയുന്നത്.  ജനസാന്ദ്രതയും വീതികൂടിയും കുറഞ്ഞുമുള്ള റോഡുകളും കൂടുതലുള്ള കേരളത്തിൽ ഇതു പരീക്ഷിച്ചാൽ മറ്റു യാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ദമ്പതികളുടെ മരണപ്പാച്ചിൽ; അന്വേഷണം തുടങ്ങി
ചിങ്ങവനം ∙ നടുറോഡിൽ അമിത വേഗത്തിലും ഗതാഗത നിയമം തെറ്റിച്ചും കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മോട്ടർ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. കാറോടിച്ചിരുന്ന കായംകുളം സ്വദേശി അരുൺ കുമാറിന്റെ (29) ലൈസൻസ് കർണാടകയിൽ നിന്നാണ്. ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു കർണാടകയിലെ മോട്ടർ വാഹന വകുപ്പിനു കത്തെഴുതുമെന്നു കോട്ടയം ആർടിഒ ആർ. രമണൻ അറിയിച്ചു. 

mvd-checking-the-car
ദമ്പതികൾ സഞ്ചരിച്ച കാർ മോട്ടർ വാഹനവകുപ്പ് പരിശോധിക്കുന്നു.

സംഭവത്തെപ്പറ്റി പൊലീസിൽനിന്നു മോട്ടർ വാഹനവകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു വാഹനങ്ങളിൽ ഇടിക്കുകയും തടയാൻ ശ്രമിച്ചവരെ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തതാണു പൊലീസിന്റെ അന്വേഷണ പരിധിയിലുള്ളത്. അരുണിനെയും ഭാര്യയെയും ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാറിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനീഷ് കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രജീഷ്, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

car-strip
വിദേശ രാജ്യങ്ങളിൽ കാറുമായി കടക്കാൻ ശ്രമിക്കുന്നവരെ പിടികൂടുന്നതിനു പൊലീസ് ഉപയോഗിക്കുന്ന സംവിധാനം (കാർ സ്ട്രിപ്).

വല വിരിക്കും, വണ്ടി നിൽക്കും: തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ വേണം
∙സ്പൈക് സ്ട്രിപ്സ് രീതിയാണ് കൂടുതലും. പാഞ്ഞു വരുന്ന വാഹനങ്ങൾ ലക്ഷ്യമാക്കി പെട്ടെന്നു റോഡിലേക്ക് സ്ട്രിപ് വിരിക്കും. കൂർത്തിരിക്കുന്ന ഇരുമ്പ് മുള്ളുകൾക്കു മേൽ വാഹനങ്ങൾ കയറുമ്പോൾ നിയന്ത്രണം നഷ്ടമായി മറിയുകയോ ഇടിച്ചു നിൽക്കുകയോ ചെയ്യും.

∙ എക്സ് നെറ്റ്– സ്പൈക് സ്ട്രിപ്സ് രീതിയുടെ സമാനമായ പ്രവർത്തനം. പാഞ്ഞു വരുന്ന വാഹനങ്ങളുടെ ടയറുകൾ പൂർണമായും വലയ്ക്കുള്ളിലാകും. വാഹനം നിൽക്കും.
∙ ചേസിങ്– അക്രമിയുടെ വാഹനത്തെ പിന്തുടരുക. വാഹനത്തിന് ഒപ്പം കയറി വന്നു പിൻഭാഗത്തു തട്ടി നിയന്ത്രണം നഷ്ടപ്പെടുത്തി കീഴ്പ്പെടുത്തുന്ന പിഐടി മാതൃക.  ചേസിങ്ങിനിടയിൽ ടയറിലേക്കു ഷൂട്ട് ചെയ്യുക തുടങ്ങിയ മാതൃകകളും വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com