ADVERTISEMENT

കുറവിലങ്ങാട് ∙ കിടപ്പുരോഗികൾക്കും സംരക്ഷണത്തിന് ആരുമില്ലാതെ രോഗാവസ്ഥയിൽ കഴിയുന്നവർക്കും താലൂക്ക് ആശുപത്രിയിൽ കാരുണ്യത്തിന്റെ കൂടാരം ഒരുങ്ങുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ സാന്ത്വന പരിചരണ വിഭാഗത്തിനായി 8 മുറികളുടെ നിർമാണം ആരംഭിച്ചു. നിലവിലെ പേ വാർഡിന്റെ മുകളിലാണ് ശുചിമുറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി മുറികൾ നിർമിക്കുന്നത്. നിലവിലെ പേ വാർഡുകൾ പുതുതായി നിർമിക്കുന്ന ബ്ലോക്കിലേക്ക് മാറ്റിയ ശേഷം താഴത്തെ നിലയിലെ 8 മുറികൾ സാന്ത്വന പരിചരണ വിഭാഗത്തിനായി ഉപയോഗിക്കും. 

ഇവിടെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനവും മരുന്നും ലഭ്യമാക്കും. 35 ലക്ഷം രൂപയുടെ പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നതെന്നു പ്രസിഡന്റ് പി.സി.കുര്യൻ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ ഒരു കോടി രൂപ മുതൽ മുടക്കി പുതിയ മന്ദിരം നിർമാണത്തിന്റെ ആദ്യഘട്ട ജോലികളും ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആയി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്. ആശുപത്രിയുടെ മുൻവശത്താണ് പുതിയ ഇരുനില മന്ദിരം നിർമിക്കുന്നത്. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണു നിർമാണം.

പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് യഥാർഥ്യമാക്കാൻ വഴി തെളിഞ്ഞെങ്കിലും ആശുപത്രിയുടെ സമഗ്ര വികസനം ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.  കഴിഞ്ഞ സർക്കാരിന്റെ കാലത്തു കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 33 കോടി രൂപയുടെ വികസന പദ്ധതിയിൽ, ധനകാര്യ - ആരോഗ്യ വകുപ്പുകൾ നിർദേശിച്ച ഭേദഗതികളോടു കൂടി നോഡൽ ഏജൻസിയായ ഹൗസിങ് ബോർഡ് പുതുക്കിയ ഡിപിആർ അന്തിമ പരിശോധനയ്ക്കു സമർപ്പിച്ചെങ്കിലും കിഫ്ബി ബോർഡ് ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.

ഏതാനും മാസം മുൻപ് മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തിയിരുന്നു. പുതിയ വികസന പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ടു നടപടി വേഗത്തിലാക്കുമെന്നും ഇക്കാര്യത്തിൽ ഹൗസിങ് ബോർഡുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. പക്ഷേ തുടർനടപടി ആരംഭിച്ചിട്ടില്ല. ആശുപത്രിയിൽ ഇസിജി മുറി, മുലയൂട്ടൽ മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com