ADVERTISEMENT

വയലാ ∙ കടപ്ലാമറ്റം പഞ്ചായത്ത് ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തിയതോടെ ഞരളപ്പുഴ വിനോദ സഞ്ചാര പദ്ധതിക്കു വീണ്ടും ചിറക് മുളയ്ക്കുന്നു. വൈസ് പ്രസിഡന്റ് ജയ്മോൾ റോബർട്ട് അവതരിപ്പിച്ച ബജറ്റിലാണ് വിനോദസഞ്ചാര പദ്ധതിക്കു തുക വകയിരുത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ ഉൾപ്പെടെ സന്ദർശനം നടത്തിയിട്ടും പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. പഞ്ചായത്ത് ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ചതോടെ പദ്ധതി നടത്തിപ്പിനു കൂടുതൽ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്.

∙ കടപ്ലാമറ്റം പഞ്ചായത്ത് 9ാം വാർഡിൽ വയലാ ഞരളപ്പുഴ ക്ഷേത്രത്തിനു സമീപത്താണ് ഞരളപ്പുഴ വിനോദ സഞ്ചാര കേന്ദ്രം. എംസി റോഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്താ ക്ഷേത്രം ഇവിടെയുണ്ട്. കടപ്ലാമറ്റത്തെ ഏറ്റവും ഉയർന്ന മേഖലയായ ഞരളപ്പുഴ മലയുടെ മുകളിൽ നിന്നു നോക്കിയാൽ കിടങ്ങൂർ, കടപ്പൂര്, പട്ടിത്താനം, കാണക്കാരി പ്രദേശങ്ങൾ കാണാം.
∙ സൂര്യാസ്തമയ കാഴ്ചയാണ് മറ്റൊരു ആകർഷണം.
∙ മേഖലയുടെ വികസനത്തിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാഥമിക പദ്ധതി തയാറാക്കിയിരുന്നു. നിരീക്ഷണ ഗോപുരം, പൂന്തോട്ടം, ഇരിപ്പിട സൗകര്യങ്ങൾ, ജലാശയത്തിനു കുറുകെ നടപ്പാലം, പെഡൽ ബോട്ടുകൾ, കുട്ടവഞ്ചികൾ എന്നിവ സജ്ജമാക്കണമെന്നു നിർദേശം. പ്രദേശത്തെ 2 മലകളെ ബന്ധിപ്പിച്ചു റോപ് വേ.
∙ സാഹസിക വിനോദത്തിന് അനുയോജ്യമായ മേഖല.
∙ ഞരളപ്പുഴയിൽ 5 കോടി രൂപയുടെ വികസന പദ്ധതി തയാറാക്കുന്നതിനു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല.

കോട്ടയം, എറണാകുളം ജില്ലകളിലെ ടൂറിസം പ്രമോഷൻ കൗൺസിലുകൾ കൈകോർത്താൽ കടപ്ലാമറ്റം, ഉഴവൂർ, വെളിയന്നൂർ, ഇലഞ്ഞി, കാണക്കാരി പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനം എത്തിക്കാം. കടപ്ലാമറ്റം, വയലാ മേഖലയിലെ ഞരളപ്പുഴ, ഉഴവൂരിലെ ആനക്കല്ലുമല, അരീക്കുഴി വെള്ളച്ചാട്ടം, കാണക്കാരിയിലെ ചിറക്കുളം, വെളിയന്നൂരിലെ തേക്കമല, ഇലഞ്ഞി പഞ്ചായത്തിലെ കൂരുമല എന്നിവയാണ് ഓരോ പഞ്ചായത്തിലെയും ആകർഷണ കേന്ദ്രങ്ങൾ.

''ഞരളപ്പുഴ പദ്ധതിക്കു തുക വകയിരുത്തിയത് തുടക്കമാണ്. കൂടുതൽ ഫണ്ട് ലഭിക്കാനുള്ള ശ്രമങ്ങൾ തുടരും. ഘട്ടം ഘട്ടമായി പദ്ധതി യാഥാർഥ്യമാക്കും ''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com