ADVERTISEMENT

ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിനമായ ഇന്നു മുതൽ ഉത്സവബലിയും കാട്ടാംപാക്ക് മഠത്തിൽ കുടുംബത്തിന് അവകാശമായ വേലകളിയും ഒൻപതാം  ഉത്സവം വരെ തുടരും. ഉച്ചയ്ക്ക് ഒന്നു മുതലാണ് ഉത്സവ ബലി ദർശനം.  എല്ലാ ഭക്ത ജനങ്ങൾക്കും ഉത്സവബലി ദർശിക്കാൻ വിപുലമായ സൗകര്യങ്ങളാണ്  ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വിവിധ വർണങ്ങളിൽ അണിഞ്ഞൊരുങ്ങിയ ആയുധധാരികൾ ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറേ ഗോപുരനടയിൽ നിന്നാണ് വേലകളി ആരംഭിക്കുന്നത്. ക്ഷേത്രത്തിന് അഭിമുഖമായി വരുന്ന വേലകളിക്കാർ കൃഷ്ണൻ കോവിലിന്റെ പടി കടന്നു വില്ലു തീർഥക്കുളത്തിൽ വേലകളി തുടരും. കാട്ടാംപാക്ക് തേവർത്തുമലയിൽ സ്വയംഭൂവായ ഭഗവാനെ ഏറ്റുമാനൂരിൽ കുടിയിരുത്തുന്നതു വരെ അകമ്പടി സേവിച്ച ഭൂതഗണങ്ങളെ അനുസ്മരിക്കുന്നതാണ് വേലകളിയുടെ ഐതിഹ്യം. 

നവീകരിച്ച തങ്കത്തിടമ്പിൽ എഴുന്നള്ളത്ത്
നവീകരിച്ച തങ്കത്തിടമ്പിലാണ് ഏറ്റുമാനൂരപ്പന്റെ എഴുന്നള്ളത്ത് എന്നതാണ് ഇത്തവണത്തെ ഏറ്റുമാനൂർ ഉത്സവത്തിന്റെ പ്രത്യേകത. കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ച ചെറിയ തിടമ്പിന്റെയും, വലിയ തിടമ്പിന്റെയും അറ്റകുറ്റപ്പണികൾ കൊടിയേറ്റിനു മുൻപുതന്നെ പൂർത്തിയാക്കിയിരുന്നു. ആദ്യത്തെ 5 ദിവസം ചെറിയ തങ്കത്തിടമ്പും, അവസാനത്തെ 5 ദിവസം വലിയ തങ്കത്തിടമ്പുമാണ് എഴുന്നള്ളിക്കുന്നത്. 

ശങ്കരാഭരണം
‘ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ’ എന്ന ഗാനത്തിനു ചലച്ചിത്ര ശാഖയിൽ അര നൂറ്റാണ്ട് പിന്നിട്ടതുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടി ‘ശങ്കരാഭരണം’  ഇന്നു രാത്രി 8.30നു നടക്കും.  ഗാനരചയിതാവ് വയലാറിന്റെ കാവ്യ സങ്കൽപത്തെ പ്രശസ്ത ഗാനരചയിതാവും കവിയുമായ കെ.ജയകുമാർ അനുസ്മരിക്കും. വയലാർ ശരത്ചന്ദ്ര വർമ മറുപടി പ്രസംഗം നടത്തും.

ഏറ്റുമാനൂരിൽ ഇന്ന്
രാവിലെ 5നു പ്രഭാത ഗീതങ്ങൾ , 7നു ശ്രീബലി , 10.30നു ഓട്ടൻതുള്ളൽ, 11.15നു അക്ഷരശ്ലോക സദസ്സ് , 11.45നു സോപാന സംഗീതം, ഉച്ചയ്ക്ക് 12.15നു ഭക്തിഗാനാർച്ചന , 12.30നു ഗീതാപാരായണം, ഒന്നിനു ഉത്സവബലി ദർശനം, സംഗീതസദസ്സ്, 1.45നു ഭജൻസ്, 2.30നു തിരുവാതിര, 3നു തിരുവാതിര, വൈകുന്നേരം 5നു കാഴ്ച ശ്രീബലി, വേല, സേവ, രാത്രി  8.30നു ശങ്കരാഭരണം അര നൂറ്റാണ്ട് പിന്നിട്ടതുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി. 9.30നു നൃത്താഞ്ജലി, 10.15നു ക്ലാസിക്കൽ ഡാൻസ്, 11നു ഭരതനാട്യം, 12നു കൊടിക്കീഴിൽ വിളക്ക്.

ഏറ്റുമാനൂർ ഉത്സവത്തോടനുബന്ധിച്ച് പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിക്കുന്നു.
ഏറ്റുമാനൂർ ഉത്സവത്തോടനുബന്ധിച്ച് പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിക്കുന്നു.

പൊലീസ്  എയ്ഡ് പോസ്റ്റ് തുറന്നു
ഏറ്റുമാനൂർ  മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്  24 മണിക്കൂർ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ്  പോസ്റ്റ്  ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്‌, കോട്ടയം ഡിവൈഎസ്പി എം.കെ.മുരളി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ ഷോജോ വർഗീസ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രഫ. പി.എസ്.ശങ്കരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയതായും ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ദിവസങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com