ആരുമറിഞ്ഞില്ല; അങ്കണവാടി കെട്ടിടത്തിന്റെ സ്ഥലം സ്വകാര്യവ്യക്തിയുടെ പേരിൽ
Mail This Article
എരുമേലി ∙ മണിപ്പുഴ അങ്കണവാടി കെട്ടിടം പ്രവർത്തിച്ചിരുന്ന സ്ഥലം റവന്യു രേഖകൾ പ്രകാരം സ്വകാര്യ വ്യക്തിയുടെ കൈവശമായതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേരും. പഞ്ചായത്തിനു കീഴിൽ ശബരിമല പാതയിൽ മണിപ്പുഴ ജംക്‌ഷനു സമീപം പ്രവർത്തിച്ചിരുന്ന അങ്കണവാടി കെട്ടിടത്തിന്റെ സ്ഥലം സംബന്ധിച്ചാണ് വിവാദം . പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഈ കെട്ടിടം പഞ്ചായത്തിന്റെയാണെന്ന് വ്യക്തമാണ്. എന്നാൽ ഇപ്പോൾ വസ്തു സ്വകാര്യ വ്യക്തിയുടെ പേരിൽ ആണെന്ന് റവന്യു വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. വസ്തു വാങ്ങിയപ്പോൾ അങ്കണവാടി ഉൾപ്പെടുന്ന സ്ഥലം അടക്കമാണ് വാങ്ങിയതെന്നാണ് സമീപവാസി ജനപ്രതിനിധികളെയും റവന്യു അധികൃതരെയും അറിയിച്ചിട്ടുള്ളത്.
ഈ വസ്തുവിൽ പഞ്ചായത്ത് കഴിഞ്ഞ വർഷം അങ്കണവാടിക്കായി കുഴൽക്കിണറും കുഴിച്ചിരുന്നു. പുതിയ കെട്ടിടം നിർമിക്കാൻ ശ്രമിച്ചപ്പോൾ റവന്യു വകുപ്പിൽ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് സ്ഥലം സംബന്ധിച്ച് ചർച്ചയായത്. നിലവിൽ ഈ സ്ഥലത്തുണ്ടായിരുന്ന അങ്കണവാടി കെട്ടിടം പൊളിച്ചു നീക്കി സ്ഥലം വൃത്തിയാക്കാൻ തുടങ്ങിയതോടെയാണ് ഇപ്പോൾ വീണ്ടും പൊലീസ് കേസും നിയമ നടപടികളും ആരംഭിച്ചത്.
രേഖകൾ ഇല്ല
2014 ൽ അങ്കണവാടി ഭാഗികമായി പൊളിഞ്ഞു വീണിരുന്നു. അന്ന് സുരക്ഷാ കാരണങ്ങളാൽ അങ്കണവാടി സമീപത്തെ ഒരു വീട്ടിലേക്ക് മാറ്റി. കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതിനാൽ ഇവിടെ പ്രവർത്തിക്കാൻ കഴിയാതെ വന്നു. പല ഘട്ടങ്ങളിലായി കെട്ടിടം പൂർണമായി പൊളിഞ്ഞു വീണു. പുതിയ അങ്കണവാടിക്കായി ഐസിഡിഎസ് വകുപ്പ് ഫണ്ട് അനുവദിച്ചെങ്കിലും കോവിഡ് കാലത്തെ പ്രതിസന്ധിമൂലം ലഭ്യമായില്ല. ഇപ്പോൾ പുതിയ അങ്കണവാടി നിർമാണത്തിനായി 27 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. കെട്ടിടം നിർമിക്കുന്നതിനു മുന്നോടിയായി സ്ഥലത്തിന്റെ ലോക്കേഷൻ , പ്ലാൻ എന്നിവ ഹാജരാക്കാൻ ശ്രമിച്ചപ്പോഴാണ് അങ്കണവാടി ഇരിക്കുന്ന വസ്തു സ്വകാര്യ വ്യക്തിയുടെ ആധാരത്തിലാണെന്ന് അറിയുന്നത്.
ഐസിഡിഎസ് സൂപ്പർവൈസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ അങ്കണവാടി കെട്ടിടം ഇരുന്ന 02.00 ആർ വസ്തു സമീപ വാസിയുടെ പേരിലാണെന്നും എന്നാൽ 30 വർഷമായി ഇവിടെ അങ്കണവാടി പ്രവർത്തിച്ചിരുന്നതായും വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. 40 വർഷം മുൻപ് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 5 സെന്റ് സ്ഥലത്ത് വിമല മഹിളാസമാജം കെട്ടിടം സ്ഥാപിച്ചു. ഇവിടെ ബാലവാടിയും ആരംഭിച്ചു. പിന്നീട് ബാലവാടി അങ്കണവാടിയായി 30 വർഷവും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്കിനു കീഴിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. എന്നാൽ പഴയ അങ്കണവാടി കെട്ടിടം സംബന്ധിച്ച് ഒരു രേഖകളും ബ്ലോക്കിന്റെ പക്കൽ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.