ADVERTISEMENT

കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 14നു കൊടിയേറും. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ 14നു ഏഴിനാണ് കൊടിയേറ്റ്. 20നു വൈകിട്ട് 3.30നാണ് പ്രസിദ്ധമായ തിരുനക്കര പൂരം. തൃക്കടവൂർ ശിവരാജുവും പാമ്പാടി സുന്ദരനും പല്ലാട്ട് ബ്രഹ്മദത്തനും ഉൾപ്പെടെ 22 ഗജവീരൻമാർ പൂരത്തിനിറങ്ങും. കിഴക്കൂട്ട് അനിയൻ മാരാർ മേളം ഒരുക്കും.  കേരളത്തിലെ ആനകളിൽ സൗന്ദര്യത്തികവാർന്നവയും വടക്കൻ പൂരങ്ങളിലെ മേളപ്രമാണികളും പൂരത്തിന്റെ പ്രത്യേകതയാണ്. രാവിലെ 11 ചെറുപൂരങ്ങളുടെ വരവോടെയാണ് പൂരത്തിന്റെ പ്രാഥമിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്.

ഉച്ചയ്ക്ക് ഉത്സവബലിക്കു ശേഷം പൂരത്തിന്റെ വിപുലമായ ചടങ്ങുകൾ ആരംഭിക്കും.  പുത്തൻ ചമയങ്ങളണിഞ്ഞാണ് ഗജവീരന്മാർ ക്ഷേത്ര മൈതാനത്ത് അണിനിരക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർക്കു നടുവിൽ പടിഞ്ഞാറൻ ചേരുവാരത്തിൽ തിരുനക്കരയപ്പനും ദേവന് അഭിമുഖമായി കിഴക്കൻ ചേരുവാരത്തിൽ ദേവിയും എഴുന്നള്ളി നിൽക്കും.  അഞ്ചാം ഉത്സവം മുതൽ എല്ലാ ദിവസവും വൈകിട്ട് 6നു ക്ഷേത്രത്തിനു പുറത്തു കിഴക്കേ ഗോപുരത്തിന്റെ മുന്നിൽ ആനകളും മേളവും ഒരുമിച്ചെത്തുന്ന കാഴ്ചശീബലിയാണ് ഉത്സവത്തിന്റെ മറ്റൊരു പ്രൗഢമായ കാഴ്ച.

ഉത്സവം 23നു ആറാട്ടോടെ സമാപിക്കും.  പൂരത്തിനു അണിനിരത്തുന്ന ഗജവീരന്മാരുടെയും മേള പ്രമാണിമാരുടെയും അന്തിമ പട്ടിക തയാറാകുന്നതേയുള്ളെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് പറഞ്ഞു.  കഥകളിയും നൃത്ത സന്ധ്യയും ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ചുള്ള വ്യാപാര മേളയ്ക്ക് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനമാണ് ഇത്തവണ താൽക്കാലികമായി ലേലത്തിനു നൽകുന്നതെന്നു നഗരസഭ അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com