നാടൻ തണ്ണിമത്തൻ നേരിട്ടു കൃഷിയിടത്തിൽ നിന്നു വാങ്ങണോ? മാത്യു കുര്യന്റെ പറമ്പിൽ റെഡി
Mail This Article
കുറവിലങ്ങാട് ∙ വേനൽച്ചൂടിൽ നല്ല നാടൻ തണ്ണിമത്തൻ നേരിട്ടു കൃഷിയിടത്തിൽ നിന്നു വാങ്ങണോ? കാണക്കാരി പഞ്ചായത്ത് രണ്ടാം വാർഡ് നാരകത്തുംപടി കൊല്ലിത്താനത്ത് മാത്യു കുര്യന്റെ കൃഷിയിടത്തിലുണ്ട് നാടൻ തണ്ണിമത്തൻ. ഏത്തവാഴക്കൃഷിക്ക് ഇടവിളയായി ഒന്നരയേക്കർ സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോൾ വിളവെടുപ്പിനു പാകമായി.
പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സിഐ തസ്തികയിൽ നിന്നു 2020ൽ വിരമിച്ചതിനു ശേഷമാണ് ഇദ്ദേഹം മുഴുവൻ സമയ കർഷകനായി മാറിയത്. തണ്ണിമത്തൻ കൃഷി ആദ്യമായിട്ടാണ് ചെയ്യുന്നത്. ഡിസംബറിൽ ആരംഭിച്ചു. ജൈവവളമാണ് കൂടുതലും ഉപയോഗിച്ചത്. 5 - 6 കിലോഗ്രാം വരെ തൂക്കമുള്ള മത്തങ്ങകളാണ് വിളവെടുപ്പിനു പാകമായി നിൽക്കുന്നത്.
തണ്ണിമത്തൻ കൂടാതെ റബർ, കാപ്പി,കുരുമുളക്,ജാതി,തെങ്ങ്,വാഴ,പയർ,വെണ്ട, ചീര എന്നിവയും കൃഷി ചെയ്യുന്നു. കൃഷിയുടെ പഴമയും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചിരിക്കുന്ന കൃഷിയിടം മറ്റു കർഷകർക്ക് മാതൃകയാണ്. ഭാര്യ മേഴ്സി മാത്യുവും മക്കളായ സിറിയക് മാത്യുവും ഫെലിക്സ് മാത്യുവും മാത്യു കുര്യന്റെ ഒപ്പം കൃഷിയിൽ സജീവം.