ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് കുരിശുംമൂട് ജംക്‌ഷൻ
Mail This Article
ചങ്ങനാശേരി ∙ സിഗ്നൽ ലൈറ്റ് ഇല്ല... ഊരാക്കുടുക്കിൽ കുരിശുംമൂട് ജംക്‌ഷൻ. ജംക്‌ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചങ്ങനാശേരി – വാഴൂർ റോഡിൽ ഏറ്റവും തിരക്കേറിയ ജംക്‌ഷനാണു കുരിശുംമൂട്. ഒരു നിയന്ത്രണവുമില്ലാതെയാണു വാഹനങ്ങൾ കടന്നു പോകുന്നത്. ചെത്തിപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങളും ജംക്‌ഷനിലേക്കു പ്രവേശിക്കുന്നതോടെ ഗതാഗതക്കുരുക്ക് പതിവാണ്.
വാഹനങ്ങളുടെ കൂട്ടിയിടിയും നിത്യസംഭവം. ചെത്തിപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ സിഗ്നൽ കാട്ടിയാണ് പ്രധാന റോഡിലേക്കു കയറുന്നത്. റോഡിൽ അപകടങ്ങൾ പെരുകുകയും റോഡിലെ ഗതാഗതക്കുരുക്ക് കാരണം കച്ചവടം മോശമായെന്നു വ്യാപാരികളുടെ പരാതിയും ശക്തമായപ്പോൾ സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ല.
ജംക്‌ഷനിൽ നിലവിൽ ബ്ലിങ്കർ ലൈറ്റുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. റോഡിലെ ഗതാഗതക്കുരുക്കും തിരക്കും കാരണം കാൽനടയാത്രക്കാർക്കു റോഡിനു കുറുകെ കടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് പലപ്പോഴും.
അപകടക്കെണിയായ ഡിവൈഡർ
ജംക്‌ഷനിലെ ഡിവൈഡറും യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. റോഡിനു നടുവിൽ ഡിവൈഡറുണ്ടെന്ന് അറിയിക്കാനുള്ള റിഫ്ലക്ടറുകളില്ല. രാത്രി പലപ്പോഴും വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇതിലേക്കു പാഞ്ഞുകയറുന്നതും പതിവാണ്. മുൻപ് റിഫ്ലക്ടർ പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും വാഹനമിടിച്ച് തകർന്നു.