കയ്യും കാലും ബന്ധിച്ചു 7 കിലോമീറ്റർ വേമ്പനാട്ടു കായൽ നീന്തിക്കടന്ന് 12 വയസ്സുകാരൻ
Mail This Article
വൈക്കം ∙ കയ്യും കാലും ബന്ധിച്ചു 12 വയസ്സുകാരൻ 7 കിലോമീറ്റർ ദൂരം വേമ്പനാട്ടു കായൽ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി വെള്ളക്കാമറ്റം അമിൻ ബാബു, ബെനില എന്നിവരുടെ മകൻ തൊടുപുഴ ദി വില്ലേജ് ഇന്റർനാഷനൽ സ്കൂളിലെ 7-ാംക്ലാസ് വിദ്യാർഥി അസ്ഫർ ദിയാൻ അമിൻ ആണു നീന്തിയത്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയാണു ലക്ഷ്യം. ഒരു മണിക്കൂർ 17 മിനിറ്റു കൊണ്ടാണ് നീന്തിക്കടന്നത്. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണു നീന്തിയത്.
കയ്യും കാലും ബന്ധിച്ച് 7 കിലോമീറ്റർ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അസ്ഫർ ദിയാൻ. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് പരിശീലനം നൽകിയത്.അരൂർ എംഎൽഎ ദലീമ ജോജോ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.
നീന്തൽ വിജയകരമായി പൂർത്തിയാക്കിയ അസ്ഫറിന്റെ കൈകാലുകളിലെ ബന്ധനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നീക്കം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ നീന്തൽ താരം ജി.പി.സേന കുമാർ, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് സ്കറിയ, പരിശീലകൻ ബിജു തങ്കപ്പൻ, സിന്ധു ഗണേശ്, പ്രവീണ എന്നിവർ പ്രസംഗിച്ചു.