ത്രിശങ്കുസഭ വന്നാൽ എംപിമാർക്ക് ബിജെപി വില പറയും: ബിനോയ് വിശ്വം
Mail This Article
കോട്ടയം ∙ ത്രിശങ്കുസഭ വന്നാൽ ആ രാത്രി എംപിമാർക്കു ബിജെപി വില പറയുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി പറയുന്ന ഹിന്ദുത്വ യല്ല ഹിന്ദുമതം. അതിൽ ഹിന്ദുക്കളിൽ മഹാഭൂരിപക്ഷവും ഇല്ല.
വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ അവരുടെ ഹിന്ദു രാഷ്ട്രമാവും സ്ഥാപിക്കപ്പെടുക. ആർഎസ്എസിന്റെ ഹിന്ദുത്വത്തെ അംഗീകരിച്ചാൽ മുസ്‌ലിമിനും ക്രിസ്ത്യാനിക്കും രാജ്യത്ത് പൗരന്മാരായി കഴിയാമെന്നാണ് ബിജെപി പറയുന്നത്. കോൺഗ്രസിന്റെ വലിയ പ്രമാണിമാർ രായ്ക്കുരാമാനം ബിജെപി ആവുകയാണ്. ആരു പണിത പാലമാണെങ്കിലും അതിലൂടെ ബിജെപിയിലേക്കു പോയതു മുഴുവൻ കോൺഗ്രസ് നേതാക്കളാണ്. ബിജെപിയിലേക്കു പോകാത്തത് ഇടത് എംപിമാർ മാത്രമായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏതു നിമിഷവും കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോകാൻ തയാറെടുക്കുന്നവരുടെ പ്രതിനിധിയാണ് പത്മജയെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സിപിഎം നേതാവ് വൈക്കം വിശ്വൻ , സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, കോൺഗ്രസ് (എസ്)സംസ്ഥാന സെക്രട്ടറി മാത്യു കോലഞ്ചേരി, ജനാധിപത്യ കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.സി.ജോസഫ്, കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി പി. ഗോപകുമാർ, എൻസിപി വൈസ് പ്രസിഡന്റ് ലതിക സുഭാഷ് , ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, ആർജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ്, ജിയാസ് കരീം തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കോട്ടയം ശാസ്ത്രി റോഡിൽ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു.