രാസലഹരി വിൽപന; മൂന്നുപേർ എക്സൈസ് പിടിയിൽ
Mail This Article
കോട്ടയം ∙ എംഡിഎംഎ വിദ്യാർഥികൾക്കും യുവാക്കൾക്കും നൽകുവാൻ ചങ്ങനാശ്ശേരിയിൽ എത്തിയ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27) സഹോദരൻ ജൂവൽ വർഗ്ഗീസ് (31 ), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 3.5 ഗ്രാം എംഡിഎംഎ , 20 ഗ്രാം കഞ്ചാവ് എന്നിവയും, മയക്ക്മരുന്ന് കടത്തുവാനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.
ചെറു പ്ളാസ്റ്റിക് സിബ് കവറിലാക്കിയാണ് എംഡിഎംഎ കൊണ്ടുവന്നത്. ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന കാർ എക്സൈസുകാരെ കണ്ട് വേഗത്തിലെടുത്ത് മുന്നോട്ട് പോകുവാൻ ശ്രമിക്കുന്നത് കണ്ട് പിടികൂടുകയായിരുന്നു. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികൾ ചെയ്യുന്നവരാണ്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും രാസലഹരിയും നാട്ടിലെത്തിച്ച് ഇവർ വിൽപന നടത്തിവരുകയായിരുന്നു.
പ്രതികളെ പിടികൂടുന്നതിൽ എക്സൈസ് സൈബർ വിംങിന്റെയും സഹായം ലഭ്യമായിട്ടുണ്ട്. ഈ സംഘത്തിൽ ഇനിയും നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ കൂടുതൽ പേർ പിടിയിലാവുമെന്നാണ് സൂചന. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് എക്സൈസ് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.