ADVERTISEMENT

മുണ്ടക്കയം / കാഞ്ഞിരപ്പള്ളി / എരുമേലി ∙ പട്ടയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക ഓഫിസ് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ. എന്നാൽ നടപടികൾ ഇനിയും വൈകരുതെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലെ 9 സർവേ നമ്പറുകളിലായുള്ള 1450 ഹെക്ടർ ഭൂമിയുടെ തരം സർവേ രേഖകളിൽ ഹിൽമെന്റ് സെറ്റിൽമെന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറമ്പോക്ക്, ഫോറസ്റ്റ്, പുരയിടം എന്നും റിമാർക്സ് കോളത്തിൽ ആണ് ഇവ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികവർഗ വിഭാഗം ഉൾപ്പെടെ ഏഴായിരത്തിൽ അധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ പതിനായിരത്തോളം അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിനാണു നടപടികൾ നടക്കേണ്ടത്.

വനാവകാശം പട്ടയമാകണം
എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര, പാക്കാനം, കാളകെട്ടി, എലിവാലിക്കര, തുമരംപാറ, കണമല, മൂക്കംപെട്ടി, എന്നിവിടങ്ങളിലെ നൂറ് കണക്കിനു ആദിവാസി കുടുംബങ്ങൾക്ക് ആണ് ഇപ്പോഴും പട്ടയം ലഭിക്കാനുള്ളത് തലമുറകളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് 2010ൽ വനാവകാശം രേഖ ലഭ്യമാക്കിയിരുന്നു. കൈവശാവകാശം ലഭിച്ച ഭൂമിയിൽ നിന്ന് വ‍ൃക്ഷങ്ങൾ മുറിക്കാൻ കഴിയില്ല. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവാഹ ആവശ്യങ്ങൾ, രോഗം, മറ്റ് പ്രതിസന്ധികൾ എന്നിവ ഉണ്ടാകുമ്പോൾ വസ്തു ബാങ്കിൽ പണയം വയ്ക്കാനോ വസ്തു കൈമാറാനോ കഴിയാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വനം വകുപ്പ് തടസ്സവാദം ഉന്നയിക്കുന്നു എന്നതായിരുന്നു പട്ടയം നൽകുന്നതിനു തടസമായി റവന്യു വകുപ്പ് പറഞ്ഞിരുന്ന ആരോപണം. എന്നാൽ വനം വകുപ്പ് മന്ത്രി തന്നെ ഈ ആരോപണം നിഷേധിക്കുകയും ആദിവാസികളുടെ പട്ടയ നടപടികൾക്ക് തടസം ഉന്നയിക്കരുതെന്നു ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. എന്നിട്ടും നടപടികൾ തടസ്സപ്പെട്ട നിലയിലായിരുന്നു.

ഭൂപതിവ് കാര്യാലയം
കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിൽ ഭൂപതിവനായി സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിനായി പ്രത്യേക ഓഫിസ് ആരംഭിച്ചത്. ഓഫിസിന്റെ പ്രവർത്തനങ്ങൾക്കായി പ്രത്യേക തഹസിൽദാർ ഉൾപ്പെടെ 17 തസ്തികകൾ ഒരു വർഷത്തേക്ക് താൽക്കാലികമായി സൃഷ്ടിച്ചാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രത്യേക തഹസിൽദാർ (ഭൂമിപതിവ് കാര്യാലയം) എന്ന പേരിൽ മുണ്ടക്കയം വരിക്കാനിക്കവലയിൽ മുൻപ് എരുമേലി വടക്ക് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരിക്കും ഓഫിസ് പ്രവർത്തിക്കുക. തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ, 2 റവന്യു ഇൻസ്പെക്ടർമാർ, 6 ക്ലാർക്ക്, 4 സർവേയർമാർ, 2 ചെയർമാൻ ഓഫിസ് അസിസ്റ്റന്റ് എന്നീ ഉദ്യോഗസ്ഥരെയാണു ഓഫിസിലേക്കു നിയമിച്ചിരിക്കുന്നത്.

അധികൃതർ പറയുന്നത് 
പതിറ്റാണ്ടുകളായി പട്ടയം നൽകാൻ കഴിയാതിരുന്ന മേഖലകളിലെ പ്രശ്നങ്ങൾക്ക് കാരണമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ചിരുന്ന തടസ്സവാദങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി പരിഹാരം കണ്ടു. ഇനിയും പട്ടയം അപേക്ഷ നൽകാനുള്ള ആളുകളുടെ അപേക്ഷകളും സ്വീകരിക്കും. ഇതിനായുള്ള നിയമ സാധ്യതകൾ ഉറപ്പു വരുത്തിയതായും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രി കെ.രാജൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ അറിയിച്ചിരുന്നു. 

സ്വന്തമെന്നു പറയാം പക്ഷേ,
വർഷങ്ങൾക്ക് മുൻപ് മലയോര മണ്ണിൽ എത്തി സ്വന്തമായി കൃഷി ആരംഭിച്ച ആളുകൾ തങ്ങളുടെ പുരയിടത്തിൽ സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ തേക്കും ആഞ്ഞിലിയും എല്ലാം ഇപ്പോൾ പെരുമരം പോലെ നിൽക്കുകയാണ്. മക്കളുടെ വിവാഹ ആവശ്യത്തിനോ, പഠന കാര്യങ്ങൾക്കോ പണത്തിനായി ഇവ വെട്ടി വിൽക്കാം എന്ന് കരുതിയാൽ അതും പറ്റില്ല. ലോണിനായി ബാങ്കിൽ സമീപിച്ചാൽ അതും കിട്ടില്ല ഇത്തരത്തിൽ സ്വന്തം എന്ന് പറയാമെങ്കിലും അവകാശം ഇല്ലാത്ത നിലയിലാണു മലയോര കർഷകരുടെ ജീവിതം.

പട്ടയം നടപടികൾക്കായി ആരംഭിച്ച പ്രത്യേക ഓഫിസ് ഉദ്ഘാടനം ചെയ്തു 
മുണ്ടക്കയം ∙ പട്ടയം നടപടികൾക്കായി ആരംഭിച്ച പ്രത്യേക ഓഫിസ് മന്ത്രി കെ.രാജൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ വി.വിഘ്നേശ്വരി, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ്, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ.സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, സി.വി.അനിൽകുമാർ, പ്രസന്ന ഷിബു, ഷിജി ഷിജു, ബിൻസി മാനുവൽ, കെ.ടി.റേയ്ച്ചൽ, കെ.ആർ. രാജേഷ്, ഭൂരേഖ തഹസിൽദാർ സുനിൽ കുമാർ, വില്ലേജ് ഓഫിസർമാരായ പി.എസ്.സന്ധ്യ, എ.കെ.ശുഭേന്ദു മോൾ, ഷിധ ഭാസ്കർ, വി.എം.സുബൈർ, റോയി മാത്യു എന്നിവർ പ്രസംഗിച്ചു.

"പട്ടയ നടപടികൾക്കായി പ്രത്യേക ഓഫിസ് തുടങ്ങിയത് പ്രതീക്ഷയോടെയാണ് കാണുന്നത്. നടപടികളും വേഗത്തിലാക്കി എല്ലാവർക്കും പട്ടയം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ സമര പോരാട്ടങ്ങൾ ഒട്ടേറെ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലായത്. ഇതിന് മുൻകൈ എടുത്ത സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്നു ".

"അച്ഛൻ മുതലുള്ള തലമുറ ജനിച്ചുവളർന്ന മണ്ണാണ്. എന്നിട്ടും പട്ടയം ഇല്ലാത്തതുമൂലം കോടതി വ്യവഹാരം വന്നാൽ ഇപ്പോഴും ജാമ്യം നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വിവാഹം, ചികിത്സാ ആവശ്യം, മക്കളുടെ വിദ്യാഭ്യാസ ആവശ്യം എന്നിവയ്ക്ക് സ്ഥലം ഈട് വച്ച് വായ്പ എടുക്കാനോ പുരയിടത്തിലെ മരങ്ങൾ മുറിച്ച് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനോ പോലും കഴിയുന്നില്ല".

"ഇത്രയും കാലം പട്ടയം കൊടുക്കാതെ ആളുകളെ പറഞ്ഞ് പറ്റിച്ചിട്ട് വോട്ട് നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ പ്രത്യേക ഓഫിസ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തും ഇതേ രീതിയിൽ പ്രഹസനങ്ങൾ നടന്നിരുന്നു. ജനങ്ങൾക്ക് പട്ടയം നൽകിയില്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ ബഹുജന സമരങ്ങൾ നടത്താനാണ് പാർട്ടി തീരുമാനം".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com