ADVERTISEMENT

നീണ്ടൂർ∙ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നോട്ടിസ് പ്രചരിപ്പിച്ച സംഭവത്തിൽ മുൻ ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി. നോട്ടിസ് പ്രചരിപ്പിച്ച വി.കെ.കുര്യാക്കോസിനെതിരെ ആരോപണ വിധേയനായ നീണ്ടൂർ ലോക്കൽ സെക്രട്ടറി എം.എസ്.ഷാജിയാണ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കവേ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന തന്നെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ ചെയ്തുവെന്നും ഇതുവഴി പാർട്ടിയെ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചുവെന്നുമാണ് പരാതി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പരാതി നൽകിയതെന്നാണ് വിവരം. 

സംഭവത്തിൽ ഇന്നലെ ഇരുവരെയും വിളിച്ചു വരുത്തിയ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസിനു നേരിട്ടു കേസ് എടുക്കാനാവില്ലെന്നാണ് വിവരം. അതിനാൽ വി.കെ.കുര്യാക്കോസിനെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ് സിപിഎം എന്നറിയുന്നു. മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന വി.കെ.കുര്യാക്കോസ് 50 വർഷമായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

6 വർഷം നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വവുമായുള്ള തർക്കത്തെ തുടർന്നു പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. അംഗമല്ലാത്തതിനാൽ പാർട്ടി തലത്തിലുള്ള സമവായ ചർച്ചകളുടെ സാധ്യതയും ഇതോടെ അടഞ്ഞു. ഇതിനാലാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാൻ പാർട്ടി അനുമതി നൽകിയത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്കൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു കൊണ്ടുള്ള നോട്ടിസ് വ്യാപകമായി പ്രചരിച്ചത്. ‘സഹകാരികളുടെ അറിവിലേക്ക്’ എന്ന തലക്കെട്ടോടെ വി.കെ.കുര്യാക്കോസിന്റെ പേരിലായിരുന്നു നോട്ടിസ്. സംഭവത്തിൽ ജില്ലാ നേതൃത്വം ഇടപെടുകയും നിയമ നടപടിയിലേക്കു നീങ്ങുകയുമായിരുന്നു. 

അതേസമയം സിപിഎം രക്തസാക്ഷികളുടെ മണ്ണായ നീണ്ടൂരിൽ പ്രാദേശിക ഘടകത്തിനുള്ളിലെ വിഭാഗീയത രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. വി.കെ.കുര്യാക്കോസ് ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് എത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും വിഷയത്തിൽ പാർട്ടി മൗനം പാലിക്കുകയാണ്.

സത്യം തുറന്നു പറയുന്നവരെ കൊല ചെയ്യുന്ന രീതി സിപിഎമ്മിനുണ്ട്. അതിനാൽ കുര്യാക്കോസിനു പൊലീസ് സംരക്ഷണം നൽകണമെന്നും നീണ്ടൂരിൽ നടന്ന പാടം നികത്തൽ, ഭൂമി തരംമാറ്റം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം.മുരളി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com