ADVERTISEMENT

ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിനു സമീപം 4 കടകളിൽ തീപിടിത്തത്തിനു കാരണം ട്രാൻസ്ഫോമറിൽ നിന്നുണ്ടായ സ്പാർക് ആണെന്നു വ്യാപാരികൾ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തെ 4 കടകളിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. 2 കടകൾ പൂർണമായും 2 എണ്ണം ഭാഗികമായുമാണ് കത്തിനശിച്ചത്. സാധനങ്ങൾ കത്തിനശിച്ചതിനു പുറമേ കെട്ടിടത്തിന്റെ ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

4 മണിക്കൂറോളം കടയ്ക്കുള്ളിൽ തീകത്തി. സമീപത്തെ ട്രാൻസ്ഫോമറിൽ നിന്നുമാണ് ആദ്യം ശബ്ദം കേട്ടെതെന്നും  കമ്പിയിൽ ഇരുന്ന ഒരു കാക്കയുടെ ചിറക് കരിഞ്ഞുവെന്നും ബസ് സ്റ്റാൻഡിലെ വ്യാപാരികൾ പറയുന്നു. തുടർന്നാണ് കടയ്ക്കുള്ളിൽ നിന്നു ശബ്ദം കേൾക്കുന്നത്. പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. വൈദ്യുത കമ്പികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ സ്പാർക്കിങ് ആകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

തീപിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സമീപത്ത് പ്രവർത്തിക്കുന്ന  ഭാരത് ഹോട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ വെളിയിലാണ് വച്ചിരുന്നത്. തീ ഉയരുന്നത് കണ്ട  ഹോട്ടൽ ജീവനക്കാർ ജനറേറ്റർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തിയത്.  കെഎസ്ഇബി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിടക്ക, തലയിണ, പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിവയിലാണ് തീ പിടിച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസും കേസ് എടുത്തിട്ടുണ്ട്. 

ഭിത്തി തകർത്ത്, പൂട്ട്പൊളിച്ച് രക്ഷാപ്രവർത്തനം
4 കടകളിലാണ് അഗ്നിബാധ ഉണ്ടായത്. ഇതിൽ തോട്ടത്തിൽ സ്റ്റോഴ്സും സ്റ്റേഷനറി കടയുമാണ്  പൂർണമായും കത്തിനശിച്ചത്.  അടുത്തടുത്തുള്ള 2 ഷട്ടറുകളിലാണ്  ഈ കടകൾ പ്രവർത്തിച്ചിരുന്നത്. ‘എൽ’ ആകൃതിയിൽ മുൻപിലും പിന്നിലുമായി 2 റോഡുകളിലേക്ക് തുറക്കുന്ന രീതിയിലാണ് ഈ കട പ്രവേശന കവാടങ്ങൾ. കടയുടെ പിൻ ഭാഗത്തെ വാതിലിൽ നിന്നാണ് ആദ്യം തീയും പുകയും ഉയർന്നത്. കടയ്ക്കുള്ളിൽ മച്ച് ഉണ്ടാക്കി അതിലും സാധനങ്ങൾ സൂക്ഷിച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേനയ്ക്ക് കടയ്ക്കുള്ളിലേക്കു കയറാൻ ഒരു മാർഗവുമില്ലായിരുന്നു.

 ഒരേസമയം കെട്ടിടത്തിന്റെ  മുൻപിൽ നിന്നും പിന്നിൽ നിന്നും വെള്ളം പമ്പ് ചെയ്തെങ്കിലും  ആദ്യ മണിക്കൂറുകളിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്നു കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത്  സംഘം കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. രണ്ടാം നിലയിലും തീ പടർന്നതിനാൽ കെട്ടിടത്തിന്റെ ഭിത്തി പൊളിച്ചു. തുടർന്ന് അതുവഴി വെള്ളം ചീറ്റിക്കുകയായിരുന്നു. കോട്ടയം–3 പാലാ–1, പാമ്പാടി–1, വൈക്കം –3, കടുത്തുരുത്തി–2 എന്നിവിടങ്ങളിൽ നിന്നുള്ള  അഗ്നിരക്ഷാ സേനയുടെ പത്ത് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. 

ഒഴിവായത് വൻദുരന്തം
ഈസ്റ്റർ ആയിരുന്നതിനാൽ ഇന്നലെ കടകൾ തുറന്നിരുന്നില്ല.  പ്രദേശത്ത് ജനത്തിരക്ക് ഇല്ലാതിരുന്നതും മൂലം  വൻ ദുരന്തമാണ് ഒഴിവായത്.  രാവിലെ 6 മുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കുന്ന കടയാണ് തോട്ടത്തിൽ സ്റ്റോഴ്സ്.  സമീപത്തെ കടകളിലും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളാണ് ഉണ്ടായിരുന്നത്. 

മണത്തല ഹാർഡ്‌ വെയർ ആൻഡ് പെയ്ന്റ് കടയുടെ മു‍ൻവശത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളിലാണ് തീപിടിച്ചത്. കടയ്ക്കുള്ളിലേക്ക് തീ പടർന്നിരുന്നെങ്കിൽ ഇവിടെ സ്റ്റോക്ക് ചെയ്തിരിക്കുന്ന  ടിന്നർ, പെയിന്റ് ഉൾപ്പെടെയുള്ള സാധനങ്ങളിൽ തീപിടിക്കും. ഇത്  അഗ്നിബാധയുടെ ആക്കം  കൂട്ടുമായിരുന്നു. മറ്റു കടകളിലേക്കു തീ പടരാതിരിക്കാനുള്ള നടപടികളാണ് ആദ്യം ചെയ്തത്. തടിച്ചുകൂടിയ നാട്ടുകാരെ ഗാന്ധിനഗർ പൊലീസ് വടംകെട്ടി നിയന്ത്രിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ഓർമയിൽ മെഡിക്കൽ കോളജ് തീപിടിത്തം
നാടിനെ നടുക്കിയ കോട്ടയം മെഡിക്കൽ കോളജ് അഗ്നിബാധ ഉണ്ടായിട്ട് ഒരു വർഷം പിന്നിടുകയാണ്. 2023 ഫെബ്രുവരി 13നാണ് മെഡിക്കൽ കോളജിൽ നിർമാണത്തിലിരുന്ന 8 നിലയുള്ള സർജിക്കൽ ബ്ലോക്കിന് തീ പിടിക്കുന്നത്.  അഗ്നിരക്ഷാ സേനയുടെ 18 യൂണിറ്റ്  എത്തി 5 മണിക്കൂറുകൾ കൊണ്ടാണ് തീ പൂർണമായും അണച്ചത്. പല ഏജൻസികൾ അന്വേഷണം നടത്തിയെങ്കിലും ചില നിഗമനങ്ങൾ മാത്രമല്ലാതെ അഗ്നിബാധയുടെ കാരണം ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

അന്ന് പെട്ടെന്നായിരുന്നു തീപിടിത്തം ഉണ്ടായത്. 3 മണിക്കൂർ നേരം മെഡിക്കൽ കോളജിന്റെ മുകളിൽ കറുത്ത പുക രൂപപ്പെട്ടു. സമീപത്തെ വാർഡുകളിൽ നിന്നും കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിനു രോഗികളെയാണ് ഒഴിപ്പിച്ചു കൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. തീ പിടിക്കാൻ സാധ്യതയുള്ള തെർമോകോൾ, പൈപ്പുകൾ, പ്ലാസ്റ്റിക്  ഉൾപ്പെടെയുള്ള  വസ്തുക്കൾ  നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു.

തീ 3 മണിക്കൂറിലധികം കെട്ടിടത്തിനുള്ളിൽ നിന്നിരുന്നതിനാൽ കെട്ടിടത്തിനു ബലക്ഷയവും ഉണ്ടായി.  വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ ഈ ഭാഗം ബലപ്പെടുത്തിയാണ് കെട്ടിടത്തിന്റെ പണികൾ പുനരാരംഭിച്ചത്. ഇപ്പോൾ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്.  അന്നുണ്ടായ അതേ അവസ്ഥയായിരുന്നു ഇന്നലെ കടകൾക്ക് തീപിടിച്ചപ്പോഴും കാണാനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com