അപകടത്തിൽപെട്ട കാർ രണ്ടാഴ്ചയായിട്ടും റോഡരികിൽ തന്നെ
Mail This Article
ഏറ്റുമാനൂർ∙ അപകടത്തിൽ പെട്ട കാർ രണ്ടാഴ്ച പിന്നിട്ടും റോഡരികിൽ നിന്നും നീക്കാത്തത് വാഹന ഗതാഗതത്തിനു തടസ്സമാകുന്നതായി പരാതി. ഏറ്റുമാനൂർ - അതിരമ്പുഴ മെഡിക്കൽ കോളജ് റോഡിൽ കോടതിപ്പടിക്കും മനയ്ക്കപ്പാടത്തിനുമിടയിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെയുള്ള ആംബുലൻസുകൾ കടന്നു പോകുന്ന വഴിയാണിത്. വളവോടു കൂടിയ ഈ ഭാഗത്ത് കാർ കിടക്കുന്നത് അപകട സാധ്യതയും വർധിപ്പിക്കുന്നു.
ഒരേ സമയം ഇരു ദിശകളിൽ നിന്നു വാഹനങ്ങൾ എത്തിയാൽ ഗതാഗതക്കുരുക്കിനും കാരണമാകും. അപകട കാരണമായി കിടക്കുന്ന കാർ നീക്കണമെന്നാവശ്യപ്പെട്ട് മാന്നാനം സ്വദേശി 2 തവണ പൊലീസിൽ പരാതി നൽകിയെങ്കിലും പരാതിക്കാരനെ വിളിച്ച് വിവരം തിരക്കിയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. 2 ആഴ്ച മുൻപാണ് ഇവിടെ അപകടമുണ്ടായത്. ലോട്ടറി വാങ്ങാൻ നിർത്തിയ ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. ടയറുകൾക്കും കേടുപാടുകളുണ്ട്. വാഹനം ഇവിടെ നിന്നും നീക്കാനോ മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതെ റോഡ് അരികിലേക്ക് മാറ്റിയിടാനോ നടപടി സ്വീകരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.