‘പണി പറന്നു വരുന്നുണ്ട് അവറാച്ചോ...’; ഇതൊരു സിനിമാ ഡയലോഗ് അല്ല: മലയോരം ഭീതിയിൽ
Mail This Article
എരുമേലി / മുണ്ടക്കയം /കാഞ്ഞിരപ്പള്ളി ∙ ‘പണി പറന്നു വരുന്നുണ്ട് അവറാച്ചോ...’ കേൾക്കുമ്പോൾ സിനിമാ ഡയലോഗ് ആണെന്നു തോന്നുമെങ്കിലും മലയോര മേഖലയിലെ കർഷകരിൽ ഒരാളായ അവറാച്ചനു മുന്നറിയിപ്പു നൽകുന്നത് അയൽക്കാരനായ ബാബുവാണ്. ‘18 പേർക്ക് കുത്തേറ്റെന്നാ കേട്ടത്. വനം തേനീച്ച എല്ലായിടത്തും ഉണ്ട്, പറമ്പിൽ പണിയുമ്പോൾ സൂക്ഷിച്ചോ’ എന്നാണ് മുന്നറിയിപ്പ്. ഇതാണ് ഇപ്പോൾ മലയോര മേഖലയുടെ സംസാര വിഷയം. നാലുകാലിൽ വേലി പൊളിച്ചെത്തുന്ന വന്യമൃഗങ്ങളെ പേടിച്ച് കഴിയുന്ന മലയോര നിവാസികൾക്ക് ഇപ്പോൾ തേനീച്ചയുടെയും കുളവിയുടെയും പറന്നെത്തുന്ന ആക്രമണത്തെക്കൂടി പേടിക്കണം.
കാട്ടുതേനീച്ചകൾക്കെന്താ നാട്ടിൽ കാര്യം?
റബർ ഉൾപ്പെടെ മരങ്ങളിൽ പൂവുകൾ വിടരുന്ന വേനൽ മഴയുടെ സമയത്താണ് ഇവ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നത്. ഉയർന്ന മരച്ചില്ലയിൽ കൂടുകൂട്ടി നാട്ടിൽ നിന്നു തേൻ ശേഖരിക്കുക എന്നത് തന്നെ ലക്ഷ്യം. പക്ഷേ, മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന തേനീച്ചക്കൂട്ടത്തെ പക്ഷികൾ ആക്രമിക്കുക പതിവാണ്. കൂട് ഇളകുന്ന തേനീച്ച കണ്ണിൽക്കണ്ടവരെയെല്ലാം കുത്തുകയും ചെയ്യും.
36–ാം മൈലിൽ 15 കൂട്
ദേശീയപാതയിൽ 36 –ാം മൈലിൽ ഒരു മരത്തിൽ തന്നെ പതിനഞ്ചോളം തേനീച്ചക്കൂടുകളാണുള്ളത്. പക്ഷികളും മറ്റും ഇവയെ ഇളക്കിയാൽ ദേശീയ പാതയിലെ വഴിയാത്രക്കാർക്ക് ഉൾപ്പെടെ കുത്തേൽക്കുന്ന സ്ഥിതിയാണ്. ഇതിന് നടപടി വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർക്ക് ഒന്നും ചെയ്തിട്ടില്ല.