ടാങ്കർ ലോറിയും കാറും ആംബുലൻസും ഇടിച്ച് അപകടം

Mail This Article
ചങ്ങനാശേരി ∙ എസി റോഡിൽ പാറയ്ക്കൽ കലുങ്കിനു സമീപം ശുചിമുറി മാലിന്യവുമായി പോയ മിനി ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു. നിയന്ത്രണംവിട്ട ലോറി റോഡിൽ മറിഞ്ഞു. ഈ സമയം രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലൻസും ഇവിടെ അപകടത്തിൽപെട്ടു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു അപകടം.
പെരുന്ന ഭാഗത്തു നിന്നെത്തിയ മിനിലോറി എതിർദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്നു വഴിയിൽ മാലിന്യം പരന്നു. ഇതിനു പിന്നാലെയാണു പുളിങ്കുന്ന് ആശുപത്രിയിൽ നിന്നു രോഗിയുമായി ആംബുലൻസ് എസി റോഡിലൂടെ എത്തിയത്.
റോഡിൽ ഇരുട്ടായിരുന്നതിനാൽ അപകടം നടന്നത് ആംബുലൻസ് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ലെന്നും ഇങ്ങനെയാണ് ആംബുലൻസ് അപകടത്തിൽപെട്ടതെന്നും പൊലീസ് പറയുന്നത്. വാഹനങ്ങളുടെ കൂട്ടിയിടിയും ആളുകളുടെ നിലവിളി ശബ്ദവും കേട്ട് സമീപത്തെ വീടുകളിലുള്ളവർ നോക്കുമ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്. ഫോണുകളുടെ ഫ്ലാഷ് ലൈറ്റും തെളിയിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഈ സമയം എസി റോഡിലൂടെ അതിവേഗത്തിൽ പോകുന്ന മറ്റ് വാഹനങ്ങൾ റോഡിന് നടുവിലുണ്ടായ അപകടത്തിലേക്ക് ഇടിച്ചു കയറാതിരിക്കാൻ ഇരുഭാഗത്തും മുന്നറിയിപ്പിനായി നാട്ടുകാർ നിലയുറപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ ഇതുവഴി പോയ മറ്റൊരു കാറിൽ കയറ്റി ആശുപത്രിയിലേക്കു തിരിച്ചു. പൊലീസും സ്ഥലത്തെത്തി. അപകടത്തിനു ശേഷം ഉടനെ തന്നെ ക്രെയിൻ എത്തിച്ച് ടാങ്കർ ലോറി ഉയർത്തി മാറ്റി. റോഡിൽ പരന്ന മാലിന്യം കഴുകിമാറ്റി. ലോറിയും സംഭവസ്ഥലത്തു നിന്ന് ഉടനെ മാറ്റിയതായി നാട്ടുകാർ പറഞ്ഞു.
അപകടങ്ങളുടെ കാര്യത്തിലും എസി റോഡ് മുന്നിൽ
പുനരുദ്ധാരണത്തിനു ശേഷം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച റോഡുകളുടെ പട്ടികയിൽ മുൻപന്തിയിലുണ്ടെങ്കിലും അപകടങ്ങളുടെ കാര്യത്തിലും എസി റോഡ് പിന്നിലല്ല. ഉന്നതനിലവാരത്തിൽ റോഡ് മാറിയതോടെ അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിക്കുന്നതാണ് ആളുകളുടെ ജീവനെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നാം പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരുക്കുണ്ടായില്ല. ഒരു മാസം മുൻപ് ഐസ് പ്ലാന്റിനു സമീപം ടോറസ് ലോറിയിലേക്ക് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറിയിരുന്നു.
കാറിനുള്ളിലുണ്ടായിരുന്ന കുഞ്ഞുങ്ങളടക്കം 6 പേർക്കാണ് പരുക്കേറ്റത്. മാസങ്ങൾക്ക് മുൻപ് പൂവം ഭാഗത്ത് വച്ച് റോഡിലൂടെ നടന്നു പോവുകയായിരുന്ന കർഷകൻ ബൈക്കിടിച്ച് മരിച്ചു. അടുത്ത ദിവസം തന്നെ ബൈക്ക് ഓടയിലേക്ക് പെരുന്ന സ്വദേശിയായ ഒരു യുവാവും മരിച്ചു. വിവരം പിറ്റേന്ന് പുലർച്ചെയാണു ആളുകൾ അറിഞ്ഞത്. നിയന്ത്രണങ്ങളും മുന്നറിയിപ്പുകളില്ലാത്തതിനാലും അമിതവേഗത്തിലാണു വാഹനങ്ങൾ കടന്നു പോകുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയുണ്ടായ അപകടങ്ങളും ഏറെ.
വഴിവിളക്കില്ലാത്തതിനാൽ ബ്രൈറ്റ് മോഡിലിട്ട് വാഹനം ഓടിക്കേണ്ടി വരുന്നു. ഇത് എതിർദിശയിലൂടെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ മറയ്ക്കുന്നു. എംസി റോഡിലെ തിരക്കിൽ നിന്നു എസി റോഡിലേക്ക് പ്രവേശിക്കുന്നവർ യാത്രയുടെ സമയം ലാഭിക്കാൻ അമിതവേഗത്തിൽ വാഹനം ഓടിക്കും. റോഡരികിലെ കാഴ്ചകൾ കണ്ട് ഫോണും വിളിച്ച് അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെയും കാണാം. രാത്രി അമിതവേഗത്തിൽ ശുചിമുറി മാലിന്യവുമായി ടാങ്കർ ലോറികളും നിയന്ത്രണമില്ലാതെ പായുന്നു. റോഡിലേക്ക് കയറ്റിയുള്ള പാർക്കിങ്ങുകളും അപകടത്തിനിടയാക്കുന്നു. നടപ്പാത കയ്യേറിയതു കാരണം റോഡിലൂടെ വേണം നടക്കാൻ.