ആറാട്ടുചിറ പാലത്തിൽ ഗർത്തം; യാത്രക്കാർക്ക് ദുരിതം
Mail This Article
പുതുപ്പള്ളി ∙ നൂറുകണക്കിന് യാത്രികരെ പുറം ലോകത്തേക്കു ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മാർഗം. സ്കൂൾ കുട്ടികളടക്കം ദിവസവും ആശ്രയിക്കുന്ന റോഡ്. എന്നാൽ, ഏതു സമയം ഇടിഞ്ഞു താഴുമെന്ന ഭീതിയിലാണ് യാത്രക്കാർ. കാഞ്ഞിരത്തിൻമൂട് - പയ്യപ്പാടി റോഡിൽ ആറാട്ടുചിറ പാലത്തെക്കുറിച്ച് ഒരുനാടിനു പറയാനുള്ളത് ആശങ്കയുടെ വാക്കുകൾ മാത്രം. ആറാട്ടുചിറ പാലത്തിന്റെ കൈവരിയുടെ സമീപം വലിയ ഗർത്തം രൂപപ്പെട്ടതാണ് ആശങ്കയുടെ കാരണം. ടാർ ഇളകി മണ്ണിടിഞ്ഞു താഴ്ന്നു. 3 അടി താഴ്ചയെങ്കിലും ഗർത്തത്തിനുണ്ട്.
ടാർ വീപ്പ അടക്കമുള്ളവ കൊണ്ട് അപായ മുന്നറിയിപ്പും. 7 ലൈൻ ബസുകളും വലുതും ചെറുതുമായ ഒട്ടേറെ വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് പാലം. മൺസൂൺ പടിവാതിൽക്കൽ നിൽക്കെ അപകട സാധ്യത ഉണ്ടെങ്കിലും അധികൃതർക്ക് കണ്ടഭാവമില്ല.പയ്യപ്പാടി ഐഎച്ച്ആർഡി കോളജ്, ജിസാറ്റ് എൻജിനീയറിങ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, വെന്നിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേക്കും എത്തണമെങ്കിൽ ഈ പാലം കടക്കണം. അതിനാൽ റോഡിന്റെ അപകട സ്ഥിതി മനസ്സിലാക്കി അധികൃതർ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.