ADVERTISEMENT

എന്തിനും ഒരു മറുചോദ്യമാണല്ലോ കോട്ടയംകാരുടെ രീതിയെന്നു പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞത് ആരാണെന്നു കോട്ടയംകാരൻ ചോദിച്ചതായി കേട്ടിട്ടുണ്ട്. മണ്ഡലം ഇത്തവണ ആരു നേടും എന്ന ചോദ്യത്തിനു കോട്ടയത്തിന്റെ മറുചോദ്യം, ജൂൺ നാലിന് അറിഞ്ഞാൽ പോരേ എന്നാകും. ഏതായാലും കേരള കോൺഗ്രസുകൾ തമ്മിൽ പോരാടുന്ന കോട്ടയത്തു വേനൽമഴ ലഭിച്ചെങ്കിലും ചൂടിനും മത്സരച്ചൂടിനും കുറവില്ല.  വളർന്നും പിളർന്നും വീണ്ടും പിളർന്നു വളർന്നും മുന്നേറുന്ന  പാർട്ടിയാണു കേരള കോൺഗ്രസുകളെന്ന് ഇത്തവണയും കണ്ടു. പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജിവച്ച് പുതിയ പാർട്ടി രൂപീകരിച്ചു.

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവോ സ്ഥിരം മിത്രമോയില്ലെന്ന പ്രായോഗിക വാദം പരീക്ഷിക്കപ്പെടുന്ന മണ്ഡലമായി ഇത്തവണ കോട്ടയം. മുന്നണി മാറിയെങ്കിലും സ്ഥാനാർഥിക്കോ ചിഹ്നത്തിനോ മാറ്റം വന്നില്ലെന്നതാണു  തോമസ് ചാഴികാടന്റെ പ്രത്യേകത. ആദ്യ സ്ഥാനാർഥി പ്രഖ്യാപനം, പ്രചാരണം എന്നിവയിലൂടെ മേൽക്കൈ നേടിയെന്നും എൽഡിഎഫ് പറയുന്നു. ജയസാധ്യതയുള്ള സ്ഥാനാർഥിക്കു മാത്രം പിന്തുണയെന്ന നയത്തിൽ കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജിനെ യുഡിഎഫ് കളത്തിലിറക്കിയതോടെ മത്സരം കടുത്തു.

ചിഹ്നം കിട്ടാൻ വൈകിയെങ്കിലും അതു വേഗത്തിൽ വോട്ടർമാരുടെ മനസ്സിൽ പതിയുന്ന ഓട്ടോറിക്ഷ ആയത് ആത്മവിശ്വാസം വർധിപ്പിച്ചെന്നു യുഡിഎഫ് പറയുന്നു. സ്ഥാനാർഥി പ്രഖ്യാപനം താമസിച്ചെങ്കിലും വൻ റോഡ്ഷോയിലൂടെ  കടന്നുവരവ് ഗംഭീരമാക്കി എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. പരമ്പരാഗതമായി എൽഡിഎഫിനു ലഭിക്കുന്ന വോട്ടുകൾ ഇത്തവണ തുഷാറിനു വീഴുമെന്ന വിലയിരുത്തൽ 2 മുന്നണികളെയും കണക്കുകൾ പലവട്ടം നോക്കാൻ പ്രേരിപ്പിക്കുന്നു. 

എന്നാൽ എൽഡിഎഫ് വോട്ടുകൾ മാറില്ലെന്നും യുഡിഎഫ് ഇവിടങ്ങളിൽ മൂന്നാം സ്ഥാനത്തേക്കു പോകുമെന്നും എതിർപക്ഷം പറയുന്നു.  വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ വരാവുന്ന പോരായ്മ പുതുപ്പള്ളിയിലെ ഭൂരിപക്ഷം കൊണ്ട് പരിഹരിക്കാനാകുമെന്നു യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നു. ചാണ്ടി ഉമ്മനു ലഭിച്ച ഭൂരിപക്ഷം തന്നെ നേടിയെടുക്കാനാണ് യുഡിഎഫ് ശ്രമം.

പുതുപ്പള്ളിയിൽ  മേൽക്കൈ ഉണ്ടാകുമെന്നാണ് എൽഡിഎഫിന്റെയും വിലയിരുത്തൽ. രണ്ടിലയും കുടവും തമ്മിൽ മത്സരിച്ചു പരിചയമുള്ള പിറവം  ഇത്തവണയും തങ്ങളെ പിന്തുണയ്ക്കുമെന്നാണു യുഡിഎഫ് വിലയിരുത്തൽ. 7  നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും ഒപ്പമുണ്ടെന്നതും 17 തിരഞ്ഞെടുപ്പുകളിൽ 12ലും കോട്ടയം അനുകൂലവിധി എഴുതിയിട്ടുണ്ട് എന്നതും യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുന്നണി മാറിയവർക്കു കനത്ത തിരിച്ചടി ബാലറ്റിലൂടെ പ്രവർത്തകർ നൽകുമെന്നു യുഡിഎഫ് കണക്കാക്കുന്നു.

കേരള കോൺഗ്രസ് (എം) മുന്നണിയിൽ വന്നതിന്റെ പ്രതിഫലനം ഭൂരിപക്ഷം മണ്ഡലങ്ങളിലും ഉണ്ടാകുമെന്നാണ് എൽഡിഎഫ് വിശ്വാസം. പാർട്ടി വോട്ടുകളും കേരള കോൺഗ്രസ് (എം) വോട്ടുകളും ചേർത്തുള്ള കണക്കാണ് എൽഡിഎഫ് കാണുന്നത്. തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും ഇതിനൊപ്പം ചേരുമ്പോൾ വിജയിക്കും എന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

അതേസമയം പാലായിൽ തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി നീരസം പ്രകടിപ്പിച്ചതിലുള്ള വേദന വിങ്ങലായി നിൽപുണ്ട്. എന്നാൽ അതു  വോട്ടെടുപ്പിൽ നിഴലിക്കില്ലെന്നാണ് എൽഡിഎഫ് വിശ്വാസം.

രാഹുൽ ഗാന്ധി കോട്ടയത്ത് എത്തിയപ്പോൾ സ്ഥാനാർഥിയുടെ പേരു പറഞ്ഞില്ലെന്നും അത് ഇന്ത്യാമുന്നണിയിൽ ഉൾപ്പെട്ട തങ്ങളെകരുതിയാണെന്നും കേരളകോൺഗ്രസ്(എം) നേതാക്കൾ പറഞ്ഞു. എന്നാൽ ഈ വാദം ജനം വിശ്വസിക്കില്ലെന്നും ആരുടെ പ്രചാരണത്തിനാണു രാഹുൽ എത്തിയതെന്നതു പകൽപോലെ വ്യക്തമാണെന്നും യുഡിഎഫ് പ്രതികരിച്ചു. 

 മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽനിന്നു തിരുനക്കരയിലേക്കു റോഡ്ഷോ നടത്തി യുവാക്കളെ ഹരം കൊള്ളിക്കാനും യുഡിഎഫ് ശ്രമിച്ചു. ഡിജെ പാർട്ടിയാണ് ഈ തിരഞ്ഞെടുപ്പിലെ വേറിട്ട പ്രചാരണ മാർഗം.3  മുന്നണികളും ഈ മാർഗം അവലംബിച്ചു. പുതുതലമുറയ്ക്കു  തിരഞ്ഞെടുപ്പിലൊന്നും താൽപര്യമില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ അവരെ ഉൾക്കൊള്ളുന്ന പ്രചാരണ മാർഗമായി ഡിജെ പാർട്ടികൾ. 

ചൂടും നീണ്ട പ്രചാരണ ദിനങ്ങളുമായിരുന്നു പൊതു പ്രതിയോഗി. സാമ്പത്തിക ഞരുക്കവും യുഡിഎഫ് ക്യാംപുകളെ വലച്ചു. റബറിന്റെ വിലക്കുറവിനുള്ള പരിഹാരം കാണാൻ ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനവുമായാണു തുഷാർ പ്രചാരണം തുടങ്ങിയത്. പി.സി തോമസ് കഴിഞ്ഞതവണ ഒന്നരലക്ഷത്തിലധികം വോട്ടുകൾ നേടിയതും പാർട്ടിക്കു പ്രതീക്ഷ നൽകുന്നു. 

സമുദായ പിൻബലവും പരമ്പരാഗത ബിജെപി വോട്ടുകളും ചേർന്നാൽ വോട്ടുശതമാനത്തിൽ നല്ല വർധനയുണ്ടാകുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. 17% വോട്ടാണ് കഴിഞ്ഞതവണ നേടിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തന്നെ ഇത്തവണ പ്രചാരണത്തിന് എത്തി. മോദിയുടെ പ്രഭാവവും ഗുണകരമാകുമെന്നു വിലയിരുത്തുന്നു. ചരടുവലികളും അടിയൊഴുക്കും സജീവമാക്കി ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിക്കുന്ന തിരക്കിലാണ് മുന്നണികൾ. 1952ൽ ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ റെക്കോർഡ് പോളിങ് നടത്തി രാജ്യത്തിന്റെ ശ്രദ്ധ നേടിയ മണ്ഡലമായ കോട്ടയം ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിലും വേനലിനെ അവഗണിച്ച് ശക്തമായി കളത്തിലിറങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

3 സ്ഥാനാർഥികൾ ചോദ്യങ്ങൾ
താങ്കൾക്ക് എന്തിന് വോട്ട് ചെയ്യണം ?

ഫ്രാൻസിസ് ജോർജ് : ദേശീയതലത്തിൽ ഭരണമാറ്റത്തിനായി വോട്ട് ചെയ്യണം.
തോമസ് ചാഴികാടൻ  : 5 വർഷം മണ്ഡലത്തിൽ കൊണ്ടുവന്ന വികസനത്തിന്റെ തുടർച്ചയ്ക്കായി വോട്ട് ചെയ്യണം.
തുഷാർ വെള്ളാപ്പള്ളി: കോട്ടയത്തിന്റെ സമഗ്ര പുരോഗതിക്കു വോട്ട് ചെയ്യണം.

പ്രചാരണഘട്ടത്തിൽ ഏറ്റവും പ്രതീക്ഷ നൽകിയത് ?
തുഷാർ വെള്ളാപ്പള്ളി:
എല്ലാ സമുദായങ്ങളുടെയും അകമഴിഞ്ഞ പിന്തുണ. ഒരിടത്തും എതിർപ്പ് ഉണ്ടായില്ല.
ഫ്രാൻസിസ് ജോർജ് : എല്ലാ സ്ഥലങ്ങളിലും ജനം യുഡിഎഫിന് അനുകൂലമായി പ്രതികരിക്കുന്നു.
തോമസ് ചാഴികാടൻ: രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിൽനിന്ന് ലഭിച്ച അനുകൂല പ്രതികരണം.

ഏറ്റവും കൂടുതൽ ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലം ?
തോമസ് ചാഴികാടൻ
: എല്ലാ മണ്ഡലത്തിലും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.
തുഷാർ വെള്ളാപ്പള്ളി: എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാവും. 
ഫ്രാൻസിസ് ജോർജ്: 7 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് നേടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com