ADVERTISEMENT

ഏറ്റുമാനൂർ∙ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ പരിശോധന ശക്തമാക്കി. പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടങ്ങൾ പതിവാകുന്നുവെന്ന മലയാള മനോരമ വാർത്തയെ തുടർന്നാണ് നടപടി. വേഗ പരിശോധനയ്ക്കൊപ്പം ഡ്രൈവർമാർക്ക് ബോധവൽക്കരണവും നൽകി ബൈപാസ് റോഡിനെ അപകട രഹിതമാക്കാനാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പദ്ധതി. ഇന്റർസെപ്റ്റർ റഡാർ ക്യാമറ ഉപയോഗിച്ചാണ് വാഹനങ്ങളുടെ വേഗത ഉൾപ്പെടെയുള്ളവ നോക്കുന്നത്. പട്ടിത്താനം മണർകാട് ബൈപാസിന്റെ അവസാന റീച്ച് ആയ പട്ടിത്താനം മുതൽ പാറക്കണ്ടം വരെയുള്ള ഭാഗത്താണ് അപകടങ്ങളേറെയും നടക്കുന്നത്.

പട്ടിത്താനം, തവളക്കുഴി, ഏറ്റുമാനൂർ ക്ഷേത്ര കിഴക്കേനട, വടക്കേനട, പാറക്കണ്ടം ജംക്‌ഷൻ എന്നിവിടങ്ങളാണ് പ്രധാന അപകട മേഖല. കഴിഞ്ഞ മാസം പന്ത്രണ്ട് അപകടങ്ങളാണ് ഇവിടെ നടന്നത്. ചോര വീഴാതെ ഒരാഴ്ച പോലും കടന്നു പോയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തിയാണ് ബൈപാസ് റോഡ് നിർമിച്ചത്. അതിനാൽ റോഡിന്റെ ഇരു വശങ്ങളും വലിയ താഴ്ചയാണ് . പത്ത് മീറ്ററോളം റോഡിനു വീതിയുണ്ടെങ്കിലും നിയന്ത്രണം നഷ്ടമായി വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കുന്ന സംഭവങ്ങൾ പതിവാണ്. ലോറിയും, കാറും പെട്ടി ഓട്ടോറിക്ഷയും ഉൾപ്പെടെ താഴ്ചയിലേക്ക് മറിഞ്ഞ വാഹനങ്ങളുടെ പട്ടിക നീളുകയാണ്. ഏറ്റവും ഒടുവിൽ നടന്നത് നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടമാണ്. അപകടത്തിൽ കാർ യാത്രികരായ 2 സ്ത്രീകൾ മരിച്ചു.

4 പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 28നു പുലർച്ചെയായിരുന്നു അപകടം. ചങ്ങനാശേരി നീലം പേരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അന്നു അപകടത്തിൽ പെട്ടത്. ബൈപാസ് തുറന്നു കൊടുത്തതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നതെന്നും പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവരുടെ പരിശോധന ഇല്ലാത്തതാണ് വാഹനങ്ങളുടെ മരണപ്പാച്ചിലിനും അപകടങ്ങൾക്കും കാരണമെന്നും കഴിഞ്ഞ ദിവസം ‘മലയാള മനോരമ’ വാർത്ത നൽകിയിരുന്നു. തുടർന്നാണ് ബൈപാസിൽ ശക്തമായ പരിശോധനയുമായി എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്തെത്തിയത്. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി.ശ്യാമിന്റെ നേതൃത്വത്തിൽ എഎംവിമാരായ രഞ്ജിത്ത് മാത്യു, സുരേഷ് കുമാർ, ബി. അശോക് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയും ബോധവൽക്കരണവും നടത്തുന്നത്. വരും ദിവസങ്ങളിൽ രാത്രിയിലും പരിശോധന ശക്തമാക്കുമെന്ന് ആർടിഒ സി.ശ്യാം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com