പെരുമഴക്കാലത്ത് ‘മഴക്കള്ളന്മാർ’ സജീവം; ശക്തമായ മഴയ്ക്കിടയിൽ മോഷണങ്ങൾ വർധിക്കുന്നു

Mail This Article
ചങ്ങനാശേരി ∙ മഴക്കാലം തുടങ്ങിയതോടെ ‘മഴക്കള്ളന്മാർ’ സജീവം. ഒരാഴ്ച മുൻപു ചങ്ങനാശേരി കടമാഞ്ചിറയിൽ നടന്ന മോഷണത്തിനു പിന്നാലെ കഴിഞ്ഞ ദിവസം കുറിച്ചി കാലായിപ്പടിയിലും മോഷണങ്ങൾ നടന്നു. കുറിച്ചി കാലായിപ്പടിയിൽ വീടു കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന ഗൃഹനാഥയുടെ കാലിൽ നിന്നു 3 പവന്റെ സ്വർണപ്പാദസരം കവർന്നു. സമീപത്തെ വീട്ടിൽ നിന്നു 4 പവൻ സ്വർണവും മോഷ്ടിച്ചു. പൊലീസ്നായയെ കബളിപ്പിക്കാൻ വീടിനു സമീപം മലമൂത്ര വിസർജനം നടത്തിയാണു മോഷ്ടാവ് കടന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കാലായിപ്പടി അമ്പലക്കടവിൽ ലിജോ സി.വർഗീസിന്റെ വീട്ടിൽ മോഷണം നടക്കുന്നത്. ലിജോയ്ക്കു വിദേശത്താണു ജോലി.
ഭാര്യ ജയ്മോളും 7 വയസ്സുള്ള മകനും ലിജോയുടെ അമ്മ ഏലിയാമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളഭാഗത്തെ കതകു കുത്തിതുറന്നാണു മോഷ്ടാവ് അകത്തുകയറിയത്. മോഷണസമയം ശക്തമായ മഴയുണ്ടായിരുന്നു. ജയ്മോളും മകനും ഒരു മുറിയിലും അമ്മ മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. മുറിയിൽ കയറി ജയ്മോളിന്റെ കാലുകളിൽ നിന്നു സ്വർണപ്പാദസരം കവരുകയായിരുന്നു. ഉറക്കത്തിനിടയിൽ കാലിൽ എന്തോ വലിച്ചു മാറ്റിയത് പോലെ തോന്നിയ ജയ്മോൾ ഉറക്കമെണീറ്റ് നോക്കിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ഇവരുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും മോഷ്ടിച്ചു. മറ്റൊരു മുറിയിൽ അലമാരയ്ക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ 4 പവൻ സ്വർണവും മോഷ്ടിച്ചു.
മുൻകരുതൽ എങ്ങനെ?
ചങ്ങനാശേരി ഡിവൈഎസ്പി സജി മാർക്കോസ് പറയുന്നു
∙ വീടിന്റെ പിൻഭാഗത്തെ വാതിൽ ശക്തമാക്കുക, കൊളുത്ത്, പൂട്ട് കാലപ്പഴക്കമുണ്ടെങ്കിൽ മാറ്റുക.
∙ മോഷണം സംഭവിച്ചാൽ പരിഭ്രാന്തരായി മോഷണം നടന്ന സ്ഥലത്തോ മുറിയിലോ കയറരുത്. ഇത് കള്ളൻമാരിലേക്കുള്ള തെളിവ് നശിക്കാനിടാക്കും. പൊലീസ് എത്തുന്നതു വരെ കാക്കുക.
∙ സ്വർണാഭരണങ്ങൾ സുരക്ഷിതമായ സ്ഥലത്തു സൂക്ഷിച്ചതിനു ശേഷം ഉറങ്ങാൻ കിടക്കുക.
∙ ജനലിനും വാതിലിനും സമീപം സ്റ്റീൽ പാത്രങ്ങൾ വയ്ക്കാം. ഇത് മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഉണരാം.
∙ വീടിനു വെളിയിൽ പുരപ്പുറത്തു നിന്നു വീഴുന്ന മഴവെള്ളം അലുമിനിയം പാത്രങ്ങളിലോ മറ്റ് വസ്തുക്കളിലോ വീണു കൊണ്ടിരുന്നാൽ മറ്റ് ശബ്ദങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെടില്ല. ഈ സാധനങ്ങൾ വീടിനു സമീപത്ത് നിന്നും നീക്കം ചെയ്യുക.
∙ വീടിനു വെളിയിൽ ആയുധങ്ങൾ, ഏണി തുടങ്ങിയവ സൂക്ഷിക്കരുത്.
∙ അടുത്തുള്ള പൊലീസ് സ്റ്റേഷൻ നമ്പർ, ടോൾ ഫ്രീ നമ്പരായ 112 എന്നിവ വേഗത്തിൽ കണ്ടെത്തുംവിധം എഴുതി സൂക്ഷിക്കുകയോ ഫോണിൽ സേവ് ചെയ്യുകയോ വേണം.