കോഴിക്കോട് നഗരം വീണ്ടും ക്യാമറയ്ക്കുള്ളിൽ
Mail This Article
കോഴിക്കോട് ∙ നഗരം മോഡേണായതോടെ കൺട്രോൾറൂമും മോഡേണായി. ഇതോടെ ഇവിടെയുള്ള പ്രവർത്തനങ്ങളെല്ലാം ഹൈടെക്കായി. ഇനി നിയമം ലംഘിക്കുന്നവരെ വെറുതെ വിടില്ല. പിടിച്ചുപറി, അക്രമം, മരണപ്പാച്ചിൽ, ട്രാഫിക് കുരുക്ക് എന്നു വേണ്ട നഗരത്തിലെ പ്രധാന സ്‌ഥലങ്ങളിൽ ഇലയനങ്ങിയാൽ പോലും പൊലീസ് അറിയും. നഗരപരിധിക്കുള്ളിലെ 76 പ്രധാന സ്‌ഥലങ്ങളിൽ സിറ്റി പൊലീസ് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു.
നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നോർക്കുക, എല്ലാം കാണുന്ന ഒരാൾ മുകളിലിരിപ്പുണ്ടെന്ന കാര്യം. വർഷങ്ങളായി കണ്ണടച്ചിരുന്ന ക്യാമറകളെല്ലാം പ്രവർത്തന സജ്ജമാക്കി. നഗരത്തിൽ മാത്രമല്ല ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കൺട്രോൾ മുറിയിലിരുന്ന് നീരീക്ഷിക്കാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മോഡേൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചിരുന്നു.
മോഡേൺ കൺട്രോൾ റൂം
പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് കൺട്രോൾ റൂം മാറ്റിയതോടെ ഹൈടെക്കായാണ് കാര്യങ്ങൾ നടക്കുന്നത്. ആധുനികവൽകരിച്ച കെട്ടിടത്തിൽ 195 ജീവനക്കാരാണുള്ളത്. കമ്മിഷണർ ഓഫിസ്‍ വളപ്പിൽ ഇടതു വശത്തായാണ് നവീകരിച്ച കെട്ടിടം. കെട്ടിടത്തിനകത്ത് റിസപ്ഷനു തൊട്ടു പിന്നിലായി പിങ്ക് പൊലീസിന്റെ റിസപ്ഷനും ഉണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെട്ടിടം പൂർണമായും ശീതികരിച്ചതാണ്. അകത്ത് വലത് വശത്ത് എസി എൽ.സുരേന്ദ്രന്റെ മുറി. തൊട്ടടുത്ത് എസ്ഐ.
പിന്നെ 76 ക്യാമറകളുടെ ദൃശ്യങ്ങൾ കാണാനായി സ്ഥാപിച്ച മോണിറ്ററുകൾ. അത് വീക്ഷിക്കുന്ന ഉദ്യോഗസ്ഥർ. മറ്റൊരു ചുമരിൽ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിൽ നടക്കുന്ന സംഭവങ്ങൾ കാണാനുള്ള മോണിറ്ററുകൾ. ഒരിടത്ത് കൺട്രോൾ റൂം വാഹനങ്ങളെ നിയന്ത്രിക്കുന്ന വിഭാഗം. എന്നിങ്ങനെ എല്ലാ സംഭവങ്ങളും നേരിട്ട് കണുകയും അത് ഒപ്പിയെടുക്കുയും ചെയ്യുന്നതാണ് പുതിയ കൺട്രോൾറൂം. മറ്റു മുറുകളിൽ കേസുകൾ കൈകാര്യം ചെയ്യുന്നവ.
പ്രവർത്തനം
എമർജൻസി നമ്പറായ 112ൽ വിളിച്ചാൽ കിട്ടുക തിരുവനന്തപുരത്തായിരിക്കും. അവിടെ നിന്ന് ആ കോൾ ഏത് സ്റ്റേഷൻ പരിധിയിലാണോ ആ സ്റ്റേഷൻ പരിധിയിലുള്ള കൺട്രോൾ റൂം വാഹനത്തിലേക്ക് കണക്ട് ചെയ്യും. ആ വഹനവും കോൾ വന്ന ലൊക്കേഷനും കൺട്രോൾ മുറിയിലിരുന്നു പൊലീസുകാർക്ക് മോണിറ്ററിൽ കാണാം. ഏത് വാഹനമാണോ കോൾലഭിച്ച സ്ഥലത്തേക്ക് നീങ്ങുന്നത് എന്നും എത്ര സ്പീഡിൽ പോകുന്നു എന്നുള്ളതും മനസിലാക്കാം. സേവനത്തിനായി വിളിച്ചയാൾക്ക് വേഗത്തിൽ സേവനം എത്തിക്കുകയെന്നതാണ് പൊലീസ് ലക്ഷ്യം. ഒരു ഫോൺ വന്ന് 5 മിനിറ്റുകൾക്കുള്ളിൽ സഹായം എത്തിക്കാൻ കഴിയുമെന്ന് പൊലീസ് പറയുന്നു.
വാഹനങ്ങൾ
എമർജൻസി റസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) 112–100 നമ്പറിൽ വിളിച്ചാൽ സജ്ജരായി നിൽക്കുന്ന 20 ടാബ് വാഹനങ്ങളും ഉദ്യോഗസ്ഥരും നഗരത്തിൽ ഏത് സമയത്തും ഉണ്ട്. കൂടാതെ 8 കൺട്രോൾ റൂം വാഹനങ്ങളും. രാത്രിയും പകലും പട്രോളിങ് നടത്തുന്നതും ഇആർഎസ്‌എസ് നമ്പർ ഫോളോ ചെയ്യുന്ന വാഹനങ്ങളും ഉണ്ട്. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമായി പിങ്ക് പൊലീസ് വാഹനങ്ങൾ വേറെയും.
എല്ലാ സ്റ്റേഷനുകളിലും ക്യാമറകൾ
നഗരത്തിലെ വനിത സ്റ്റേഷനിലും പന്തീരങ്കാവ് സ്റ്റേഷനിലും ഒഴികെ എല്ലാ സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങൾ തത്സമയം കൺട്രോൾറൂമിലിരുന്ന് വീക്ഷിക്കാം. ലോക്കപ്പ് മർദ്ദനം, സ്റ്റേഷനുകൾക്ക് നേരെയുളള അക്രമം എന്നിവ ഇല്ലാതാകാനും ഈ ക്യമാറകൾ സഹായിക്കും. കൂടാതെ സ്റ്റേഷനിൽ ആരെല്ലാം എത്തുന്നുണ്ട് എന്നതിനെക്കുറിച്ചും മനസിലാക്കാൻ സാധിക്കും.
പൊലീസിന് ആശ്വാസം
മുൻപ് നഗരത്തിൽ ഒരു അപകടം നടന്നാൽ പിറ്റേന്നു മുതൽ ക്യാമറകളുള്ള കെട്ടിടങ്ങൾ തിരഞ്ഞ് നടക്കുകയാണ് പൊലീസ്. അവിടെയുള്ള ക്യാമറ ദൃശ്യങ്ങളിൽ അന്വേഷണത്തിനു സഹായിക്കുന്ന വല്ല തുമ്പും കിട്ടുവാൻവേണ്ടിയാണിത്. കഴിഞ്ഞ 3 വർഷങ്ങളായി പൊലീസിനു ഏറെ പ്രയാസമായിരുന്നു ക്യാമറകൾ പ്രവർത്തിക്കാഞ്ഞത്. പല കേസുകളും ഇത് കാരണം തെളിയിക്കാൻ പറ്റാതായിട്ടുണ്ട്. നഗര മദ്ധ്യത്തിൽ നിന്ന് കാറിൽ സൂക്ഷിച്ച 4 ലക്ഷം രൂപ കവർന്ന് മുങ്ങിയ കേസിലെ പ്രതികളെ ഇന്നും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. ഇനി മുതൽ ഇത്തരം സംഭവങ്ങൾ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസുകാർ.
ക്യാമറകൾ
500 മീറ്റർ അകലെയുള്ള വസ്‌തുക്കളെ രാത്രിയിൽ പോലും സൂം ചെയ്‌ത് തൊട്ടടുത്തെന്ന പോലെ വ്യക്‌തമായി കാട്ടിത്തരുന്ന ഔട്ട് ഡോർ ഇന്റർനെറ്റ് പ്രോട്ടോകോൾ നൈറ്റ് വിഷൻ ക്യാമറകളാണ് നഗരത്തിന്റെ പലയിടത്തായി സ്‌ഥാപിച്ചത്. ഇവ ഒപ്പിയെടുക്കുന്ന നിശ്‌ചല ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കൺട്രോൾ റൂമിലെ മോണിട്ടറിൽ ലൈവായി കാണാം. ട്രാഫിക് സിഗ്നൽ പോസ്‌റ്റുകളിലും മറ്റ് ഉയർന്ന സ്‌ഥലങ്ങളിലും ഘടിപ്പിച്ച ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തും. ഇവിടെയുള്ള എൽസിഡി സ്‌ക്രീനിൽ 76 ക്യാമറകളിലും നിന്നുള്ള ദൃശ്യങ്ങൾ 76 കള്ളികളിലായി കാണാം.
ഏതെങ്കിലും ക്യാമറയിലെ ദൃശ്യം സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടി വന്നാൽ ആ ദൃശ്യം മാത്രം ഫുൾ സ്‌ക്രീനിലാക്കി പരിശോധിക്കുകയും ചെയ്യാം.സൂമിങ്ങിൽ വ്യക്‌തത നഷ്‌ടപ്പെടില്ല. 180 ഡിഗ്രി ചെരിച്ചാണ് ക്യാമറകൾ സ്‌ഥാപിക്കുക. ഏതെങ്കിലും ഭാഗത്ത് ആൾക്കൂട്ടമോ ട്രാഫിക് തടസമോ ഉണ്ടായാൽ ക്യാമറ അവിടേക്ക് സ്വയം സൂം ചെയ്യുന്നതിനുള്ള സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ട് അക്രമം നടത്തുന്നവരെ കൃത്യമായി കണ്ടെത്താൻ ഈ ക്യാമറകൾ ഉപകരിക്കും. കെൽട്രോണിന്റെ സഹായത്തോടെയാണ് ഇവ സ്ഥാപിച്ചത്.