ADVERTISEMENT

കോഴിക്കോട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതു ഗുജറാത്ത് വംശഹത്യയുടെ ദേശീയ രൂപമാണെന്നു സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശ്. ജനതയെ പല പേരുകളിൽ വിഭജിക്കാനുള്ള ശ്രമം രാജ്യത്തിന്റെ ബഹുസ്വരതയുടെ ആത്മാവിനെയാണു തകർക്കുന്നത്. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന ഷഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരത്തിൽ പ്രസംഗിക്കുകയായിരുന്നു.

ഗുജറാത്ത് കലാപ കാലത്ത് താൻ ഒന്നും അറിഞ്ഞില്ലെന്നും എന്താണു വിശദവിവരങ്ങൾ എന്നു പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മോദി പിന്നീട് കലാപകാരികൾക്കു പിൻബലം നൽകിയതാണു രാജ്യം കണ്ടത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ഞങ്ങൾ ഭാരതീയർ എന്നതിന്റെ അർഥം പോലും ഭരണകർത്താക്കൾക്കു ബോധ്യപ്പെട്ടിട്ടില്ല. ഒരു മതത്തിന്റെ പേരിൽ വംശഹത്യയുടെ വക്താവാവുന്ന മോദി തകർക്കുന്നത് ആ മതത്തിന്റെ തത്വസംഹിതകളെ തന്നെയാണ്.

കേരളം നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. വിഭാഗീയതയ്ക്കെതിരെ രാജ്യത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഇവിടെ വന്നപ്പോൾ കോഴിക്കോട് കടപ്പുറത്തെ ഷഹീൻബാഗ് സ്‌ക്വയറിൽ സമരം നടത്തുന്നതു തീവ്രവാദികളാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന കേൾക്കാനിടയായി. അങ്ങനെയെങ്കിൽ താനും തീവ്രവാദിയാണെന്നും തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പതിനാറാം ദിനമായ ഇന്നലെ കുറ്റ്യാടി മണ്ഡലത്തിൽനിന്നുള്ള പ്രവർത്തകരാണു പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കുൽസു, നജീബ് കാന്തപുരം, എ.കെ.എം.അഷ്റഫ്, മുജീബ് കാടേരി, ആഷിഖ് ചെലവൂർ, സാജിദ് നടുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com