ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കും. ടോം തോമസ്, അന്നമ്മ തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധനയ്ക്ക് അയയ്ക്കുക.

കൊല്ലപ്പെട്ടവരിൽ റോയ് തോമസ് ഒഴികെയുള്ള 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തിയെങ്കിലും സിലിയുടെ  മൃതദേഹാവശിഷ്ടത്തിൽ മാത്രമാണു  മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനാലാണു ബാക്കി നാലുപേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വിശദപരിശോധനയ്ക്ക് അയയ്ക്കുന്നത്.  

താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു അന്വേഷണസംഘം അടുത്തദിവസം അപേക്ഷ നൽകും. കൊല്ലപ്പെട്ട ആറുപേരിൽ റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് അംശമുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ, മറ്റു അഞ്ചു മരണങ്ങളിലും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.

ആറു മരണങ്ങളും കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.  2019 ഒക്ടോബർ നാലിന് കല്ലറകൾ തുറന്ന് ആറു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫൊറൻസിക് വകുപ്പ് മേധാവി ഡോ.കെ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഓരോ മൃതദേഹത്തിന്റെയും നാലു സാംപിളുകൾ വീതമാണു ശേഖരിച്ചത്. 

Kozhikode News

ജോളിയുടെ ജാമ്യാപേക്ഷ: വിധി 12ന്

കോഴിക്കോട്∙ കൂടത്തായി സിലി വധക്കേസിൽ ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.  സെഷൻസ് കോടതി 12നു വിധി പറയും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ.ആളൂരും ഹാജരായി. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയെ ഇനിയും വിചാരണത്തടവുകാരിയായി ജയിലിൽ കഴിയേണ്ട സാഹചര്യമില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പ്രതിയുടെ കുറ്റസമ്മത മൊഴിയില്ലാതെ മറ്റൊരു തെളിവും കേസിലില്ല. പ്രധാന സാക്ഷികളുടെ മൊഴിയായി കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളൊന്നും അവർ മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയില്ല.  സിലി മരിച്ചതു സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ജോളി ജോസഫാണ് കൊലപാതകം നടത്തിയത് എന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.  

സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശമുണ്ടന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഇരുപതോളം പ്രധാന സാക്ഷികൾ ജോളിയുടെ അടുത്ത ബന്ധുക്കളാണ്. പ്രതി ജാമ്യത്തിലിറങ്ങിയാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നതു പ്രതിയുടെ ജീവനു ഭീഷണിയാണ്. ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ പുറത്തുവിടുന്നത് അപകടമാണ്. 

ആറു കൊലപാതകങ്ങൾ ചെയ്തെന്നു പൊലീസ് കണ്ടെത്തിയ വ്യക്തിക്കു ജാമ്യം നൽകുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രണ്ടര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിൽ കോടതി കേസ് വിധിപറയാനായി 12 ലേക്കു മാറ്റി.  

Kozhikode News
ബി.എ.ആളൂർ

ജോളിയുടെ ആത്മഹത്യാശ്രമം കെട്ടിച്ചമച്ചതെന്ന് ആളൂർ

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ജയിലിലെ ആത്മഹത്യാശ്രമം പൊലീസും ജയിൽ അധികൃതരും ചേർന്നു കെട്ടിച്ചമച്ച കഥയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂർ. സിലി വധക്കേസിലെ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിലായിരുന്നു ആളൂരിന്റെ  വാദം. കൈ തരിച്ചപ്പോൾ സഹിക്കാൻ പറ്റാതെ ജോളി കയ്യിൽ കടിച്ചപ്പോഴാണു  മുറിവുണ്ടായത്.

ഈ വേദന കൊണ്ടു കൈ കുടഞ്ഞപ്പോൾ ഭിത്തിയിൽ തട്ടിയാണു മുറിവ് വലുതായതെന്നും  ആളൂർ പറഞ്ഞു.  എന്നാൽ, ആത്മഹത്യാശ്രമത്തിനു ജോളിക്കെതിരെ കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു ജോളി ഡോക്ടറോടും പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com