ഫുട്ബോൾ താരം ‘ഡെംപോ’ ഉസ്മാൻ അന്തരിച്ചു
Mail This Article
കോഴിക്കോട് ∙ കേരളം ആദ്യമായി നേടിയ സന്തോഷ് ട്രോഫിയിൽ പ്രതിരോധ കോട്ടയുടെ കരുത്തായിരുന്ന കെ.വി.ഉസ്മാൻ കോയ (‘ഡെംപോ’ ഉസ്മാൻ -74) അന്തരിച്ചു. 3 സന്തോഷ് ട്രോഫികളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. കബറടക്കം നടത്തി. 1969ൽ ബെംഗളൂരുവിലും 73ൽ കൊച്ചിയിലും 74ൽ ജലന്തറിലും നടന്ന സന്തോഷ് ട്രോഫികളിൽ കേരളത്തിന്റെ പവർ ഹൗസ് ആയിരുന്ന ഉസ്മാൻ കോയ 73ൽ ടീമിന്റെ കിരീട നേട്ടത്തിൽ മിന്നും താരങ്ങളിലൊരാളായി.
പരപ്പിൽ എംഎം ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ 1966ൽ സംസ്ഥാന സ്‌കൂൾ ടീം അംഗമായിരുന്നു. 69ൽ കേരളം കിരീടം നേടിയ കട്ടക്ക് ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഇദ്ദേഹത്തെ ദേശീയ തലത്തിൽ അറിയപ്പെടുന്ന താരമാക്കിയത്.
ഡൽഹി ഡ്യുറാൻഡ് കപ്പിലും കൊൽക്കത്ത ഐഎഫ്എ ഷീൽഡ് ടൂർണമെന്റുകളിലും കേരള പ്രീമിയർ ടയേർസ് താരമായിരുന്നു. ബോംബെ റോവേഴ്സ് കപ്പിലും ഹൈദരാബാദ് നൈസാം സ്വർണ്ണക്കപ്പിലും ‘ഡെംപോ’ ഗോവയ്ക്കു വേണ്ടി ബൂട്ടണിഞ്ഞതോടെയാണ് ‘ഡെംപോ’ ക്ലബിന്റെ പേര് സ്വന്തം പേരിന്റെ ഭാഗമായത്. ഭാര്യ: ഖദീജ. സഹോദരങ്ങൾ: കെ.വി.അബ്ദുറഹിമാൻ, ഉമൈയാബി, കദീശബി, പരേതരായ മാമുക്കോയ, കൽമബി, ആമിനബി.