പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം, റബർ മരങ്ങൾ നശിപ്പിക്കുന്നു
Mail This Article
ചക്കിട്ടപാറ ∙ മുതുകാട്ടിലെ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി റബർ മരങ്ങൾ നശിപ്പിക്കുന്നു. കക്കയം വനമേഖലയിൽ നിന്നും 10 ാം കൂപ്പ് വഴിയാണ് രാത്രി ആനകൾ എസ്റ്റേറ്റിൽ എത്തുന്നത്. പ്ലാന്റേഷൻ കോർപറേഷൻ രാത്രി വാച്ചർമാരെ നിയമിച്ചെങ്കിലും തൊഴിലാളികൾ ആശങ്കയിലാണ്.
ഇപ്പോൾ ഇറങ്ങുന്നത് അക്രമകാരികളായ ആനക്കൂട്ടമാണെന്ന് തൊഴിലാളികൾ പറയുന്നു. മുൻപ് ആനകളെ ഓടിച്ചാൽ കാടുകളിലേക്കു തിരികെ പോകുമായിരുന്നു.ഇപ്പോൾ പന്തം കത്തിച്ചാലും പടക്കം പൊട്ടിച്ചാലും ആനകൾ പോകുന്നില്ല. റബറിന്റെ തോൽ പൂർണമായും നശിപ്പിക്കുകയാണ്. ഇതോടെ റബർ മരങ്ങൾ ഉണങ്ങി നശിക്കും.
2000 ഏരിയ, 22ഏരിയ എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ 200ഓളം മരങ്ങളാണ് നശിപ്പിച്ചത്. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിനു കീഴിലുള്ള മേഖലയാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിങ്ങും നടത്തുന്നില്ലെന്നു പരാതി ഉണ്ട്.സമീപ മേഖലകളിലെ സ്വകാര്യ ഭൂമിയിലും ആനകൾ കൃഷി നശിപ്പിക്കുന്നതും പതിവായി.