പഴമയും പുതുമയും ഒത്തുചേരും; തളിയുടെ പെരുമയേറും
Mail This Article
കോഴിക്കോട് ∙ പതിനെട്ടരക്കവികളുടെ വാഗ്‌വിലാസങ്ങൾക്കു കാതോർത്ത ആ കൽപടവുകൾക്ക് ഇനി പുതുജീവൻ. ചരിത്രവും സംസ്കാരവും ഇഴചേർന്ന തളി ക്ഷേത്രക്കുളവും പരിസരവും മുഖം മിനുക്കുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി പ്രദേശം മാറുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പിന്റെ തളി പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുളവും ചുറ്റുമുള്ള വഴിയും നവീകരിക്കുന്നത്.
ഒന്നര കോടി രൂപ ചെലവിൽ ടൂറിസം ഡവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. കുളത്തിനു ചുറ്റുമുള്ള നടപ്പാതകൾ, ഇരിപ്പിടങ്ങൾ എന്നിവയാണ് ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപെടുക. കിഴക്കുവശത്തെ നടവഴിയിൽ ചെങ്കല്ലിൽ മതിലുകൾ കെട്ടും. ഈ മതിലുകളിൽ സാമൂതിരി രാജവംശത്തിന്റെ ചരിത്രം മിഠായിത്തെരുവിലേതുപോലെ റിലീഫ് കൊത്തുപണികളായി രേഖപ്പെടുത്തും.
ഇവയുടെ മറുപുറത്ത് ആ ചരിത്രസംഭവത്തെക്കുറിച്ചുള്ള കുറിപ്പുമുണ്ടാവും. കുളപ്പടവുകളുടെ നവീകരണമാണ് മറ്റൊന്ന്. പഴയകാലത്തെ കുളപ്പുരകളുടെ തച്ചുശാസ്ത്ര രീതികൾ ഉപയോഗിച്ച് പുതിയ നിർമാണ രീതിയിലാണ് കുളപ്പുരകൾ ഒരുക്കുക. കുളത്തോടു ചേർന്നുനിൽക്കുന്ന ആൽത്തറകളുടെ നവീകരണവും നടത്തും. കുളത്തിനു സമീപത്തെ ഓപ്പൺ സ്റ്റേജും നവീകരിക്കും.
ഭിന്നശേഷി സൗഹൃദ റാംപ് സ്ഥാപിക്കും. തളി ക്ഷേത്രത്തിനു മുന്നിലെ ആൽത്തറയും മരവും സംരക്ഷിച്ച് നവീകരിക്കുന്നുണ്ട്. ഇവിടെ സാമൂതിരി പ്രതിമ സ്ഥാപിക്കും. ക്ഷേത്രമതിലിനോടു ചേർന്നുള്ള ഭാഗത്തെ ഓടയുടെ പ്രവൃത്തികൾ പൂർത്തിയായി. ഈ ഭാഗത്ത് മനോഹരമായ ലാൻഡ് സ്കേപ്പിങ് ജോലികളാണ് നടത്തുന്നത്. കരയിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിലുള്ള പവിലിയനും ഒരുക്കുന്നുണ്ട്.
കുളത്തിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ സാമൂതിരി രാജാക്കന്മാരുടെയും നഗരത്തിന്റെയും ചരിത്രം അടയാളപ്പെടുത്തുന്ന മ്യൂസിയവും ലക്ഷ്യമിടുന്നുണ്ടെന്ന് നിർമിതികേന്ദ്രയുടെ ആർക്കിടെക്റ്റായ വി.ആർ.ഗാഥ പറഞ്ഞു. എൻഐടിയിലെ ആർക്കിടെക്ചർ വിഭാഗത്തിലെ അധ്യാപിക ഡോ.കസ്തൂർബയാണ് പദ്ധതിയുടെ ഗവേഷണവും രൂപകൽപനയും നടത്താൻ നേതൃത്വം നൽകിയത്.