വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവം: അന്വേഷണം ഊർജിതമാക്കി
Mail This Article
താമരശ്ശേരി∙ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി വനാതിർത്തിയിൽ വനപാലകർക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ടു രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. സ്വകാര്യ സ്ഥലത്തു കാട്ടുപോത്തിനെ വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വയ്ക്കുകയായിരുന്ന ആറംഗ സംഘത്തെ പിടികൂടാനാണ് വനപാലകർ എത്തിയത്.
പ്രതികൾ നേരിട്ടു കോടതിയിൽ ഹാജരാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അന്വേഷണ സംഘം നീങ്ങുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കാക്ക്യാനിയിൽ ജിൽസിന്റെ പന്നി ഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽനിന്നു കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി 50 കിലോ, 2 തോക്കുകൾ, 18 തിരകൾ, 5 വെട്ടുകത്തി, മഴു, വടിവാൾ, വെടിക്കോപ്പുകൾ, ഹെഡ്‌ലൈറ്റ് എന്നിവ വനം വകുപ്പ് അധികൃതർ കണ്ടെടുത്തത്.
കാക്ക്യാനിയിൽ ജിൽസൻ, പൂവാറംതോട് കയ്യാലക്കകത്ത് വിനോജ്, പെരുമ്പൂള ബേബി, വിജേഷ് പെരുമ്പൂള എന്നിവരും കണ്ടാലറിയാവുന്ന മറ്റുള്ളവരുമാണ് വേട്ടനായ്ക്കളെ അഴിച്ചുവിട്ടത്. വനപാലകർ ഓടി അതിർത്തി കമ്പിവേലി ചാടി രക്ഷപ്പെടുകയായിരുന്നു.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.കെ.രാജീവ് കുമാറിനു കിട്ടിയ വിവരത്തെ തുടർന്ന് റേഞ്ച് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ. സജീവ് കുമാർ, ബി.കെ. പ്രവീൺകുമാർ, കെ.പി. പ്രശാന്തൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.വിജയൻ, ശ്വേത പ്രസാദ്, എം.എസ്. പ്രസൂദ, വാച്ചർമാരായ മോഹനൻ, രാജു, രവി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.