കൂടത്തായി കേസ്: അഭിഭാഷകനെ തടഞ്ഞില്ലെന്നു ജയിൽ സൂപ്രണ്ട്
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് മുഖ്യപ്രതി ജോളി ജോസഫിന് അഭിഭാഷകനെ കാണാൻ ജയിലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നു ജില്ലാ ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു. കോഴിക്കോട് സെഷൻസ് കോടതിയിലാണു സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്. ജോളിയുടെ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കളോ സ്വത്തുമായി ബന്ധപ്പെട്ട രേഖകളോ ജയിൽ അധികൃതരുടെ പക്കലില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ തന്നെ അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂരിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ജയിൽ സൂപ്രണ്ടിന് നോട്ടിസ് അയയ്ക്കാൻ ഉത്തരവിട്ടത്. .സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജയിൽ ജീവനക്കാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാൻ അനുവദിക്കണമെന്നും ആളൂർ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് അഭിഭാഷകനെ കാണുന്നതിന് നിയന്ത്രണമുണ്ടോ, ജോളിയുടെ സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകൾ ജയിൽ അധികൃതരുടെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടി ജയിൽ സൂപ്രണ്ടിന് നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്. കേസുകൾ ഫെബ്രുവരി പത്തിനു പരിഗണിക്കും.