ADVERTISEMENT

കോഴിക്കോട് ∙ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിൽ കലക്ടർ എസ്.സാംബശിവ റാവു നിർദേശിച്ചു. റോഡ് ഷോയിൽ ഒരുസമയം 5 വാഹനങ്ങൾ മാത്രമേ പാടുള്ളൂ. കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ സ്ഥലപരിമിതിക്ക് അനുസരിച്ചു സംഘടിപ്പിക്കണം. അധികൃതർ അനുവദിച്ച ഇടങ്ങളിൽ മാത്രമേ യോഗങ്ങൾ നടത്താവൂ. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങൾക്ക് അനുമതി നൽകും.

യോഗ കേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനിങ് എന്നിവ ഏർപ്പെടുത്തണം. ഇത്തരം കാര്യങ്ങൾ യോഗങ്ങൾ സംഘടിപ്പിക്കുന്നവർ ഉറപ്പുവരുത്തണം. മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. അനുമതിയില്ലാതെ പൊതുയോഗങ്ങൾ സംഘടിപ്പിക്കരുത്. റോഡുകളിൽ പൊതു യോഗങ്ങൾ ഒഴിവാക്കണം. പൊതുസ്ഥലങ്ങളും പൊതുമുതലും പ്രചാരണത്തിന് ഉപയോഗിക്കരുത്.

പ്രശ്ന സാധ്യതയുള്ള വിഷയങ്ങൾ സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തരുത്. ഭിന്നശേഷിക്കാർ, 80 നു മുകളിൽ പ്രായമുള്ളവർ, കോവിഡ് രോഗികൾ എന്നിവർക്കു തപാൽ വോട്ട് ചെയ്യാനുള്ള 12 ഡി ഫോറങ്ങൾ ബിഎൽഒമാർ മുഖേന വിതരണം ചെയ്തു. 17നകം ഇവ തിരിച്ചു വാങ്ങാനുള്ള നടപടിയും സ്വീകരിക്കും. തപാൽ വോട്ട് അനുവദിച്ചിട്ടുള്ള അവശ്യ സേവന വിഭാഗങ്ങളിൽ നിന്നുള്ളവർ 17നുള്ളിൽ അപേക്ഷ സമർപ്പിക്കണം. തപാൽ വോട്ടിന് അർഹരായവർക്ക് എപ്പോൾ വോട്ട് ചെയ്യാമെന്ന് എസ്എംഎസ് വഴി സന്ദേശം അയയ്ക്കും.

തപാൽ വോട്ട് ചെയ്യുന്നവരെ വോട്ട് ചെയ്യിക്കാൻ പ്രത്യേക പോളിങ് ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.  10 ബൂത്തുകൾ അടങ്ങുന്ന ഒരു സെക്ടറിൽ രണ്ടു പേരടങ്ങുന്ന രണ്ടുവീതം സംഘത്തെയാണു നിയോഗിക്കുക. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാത്ത വിധം മുഴുവൻ നടപടികളും വിഡിയോ പകർത്തും. ഈ കേന്ദ്രങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും എത്താം. റൂറൽ എസ്പി ഡോ.എ.ശ്രീനിവാസ്, സിറ്റി പൊലീസ് മേധാവി എ.വി.ജോർജ്, ഡിസിപി ഹേമലത, തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.അജീഷ്, സീനിയർ ഫിനാൻസ് ഓഫിസർ കെ.പി.മനോജൻ, വിവിധ  പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com