ADVERTISEMENT

ചാക്കിലാക്കലും ചാക്കിട്ടുപിടിത്തവുമില്ലാത്ത നവീനശിലായുഗത്തിൽ സഞ്ചികളുടെ പുതുവ്യാഖ്യാനങ്ങൾ തേടിയാണ് ഇന്ന്

പൊതുവാൾജിയുടെ യാത്ര.
‘‘സതീർഥ്യോ..എന്താ ചാക്കില്?’’
‘‘ചാക്കിലൊരു കാക്കിലോ വോട്ടാ....’’
ചോദ്യോം ഉത്തരോം കേട്ട് സിരിച്ച്മറിയണ്ട സേട്ടമ്മാരേ. വികസനം വന്നുവന്ന്, വികസിച്ച് വികസിച്ച് ഇക്കാലത്ത് വോട്ടൊക്കെ ചാക്കിലും സഞ്ചീലുമായി. പണ്ടൊക്കെ കാളപ്പെട്ടീം കടുവാപ്പെട്ടീമൊക്കെയായിരുന്നു. വോട്ടൊക്കെകുത്തി ബാലറ്റ് നാലായി മടക്കി അതിലിടലായിരുന്നു. പിന്നെല്ലാർക്കും കൂടി ഒരൊറ്റ പെട്ടിയായി. തൊണ്ണൂറ്റാറില് ചെലോര് സ്വിച്ചിട്ടപ്പോഴാണ് അതുവരെ കാട്ടുമൂലയായിരുന്ന മ്മളെ നാട്ടില് കറന്റ് ബൾബു കത്തിത്തുടങ്ങീത് എന്നൊക്കെ പലരും അങ്ങു തെക്കുതെക്കിരുന്ന് തള്ളുന്നുണ്ട്. അന്തകാലത്തിനു ശേഷം വോട്ടുകുത്ത്മ്പോ ‘ഊയ്’ എന്ന് വികാരംകൊള്ളുന്ന ഇലക്ട്രോണിക് യന്ത്രമായിരുന്നു ഇവിടൊക്കെ.

പച്ചേങ്കീ ഇത്തൗണ അയ്മ്പൈസേന്റെ കായസഞ്ചി പോലത്തെ സഞ്ചീലാന്ന് ചെങ്ങായ്മാരേ വോട്ടിടല്. ഹാജരാവാത്ത വോട്ടർമാരുടെ വീട്ടിപ്പോയി വോട്ട് ചെയ്യിപ്പിക്കണ പരിപാടീന്റെ തെരക്കാണല്ലോ നാട്ടില് മുയ്മൻ ! ഗഡാഗഡിയൻ ടീംസ് വീട്ടില് വരുന്നു. കെടപ്പിലായ അമ്മൂേമ്മന്റെ ചെവീല് പോയി സട്ക്കോ പ്ട്ക്കോന്ന് ഒച്ചയിട്ട് ‘കണ്ണുകാണാമോ’ എന്ന് ചോദിക്കുന്നു. ചെവി കേക്കാത്ത അമ്മൂമ്മ ആളറിയാതെ ‘‘ നീയാ കെഴക്കേലെ രാഘവന്റെ മോനല്യോടാ, രണ്ടാമത്തെ മോള് ഒളിച്ചോടിപ്പോയിട്ട് തിരിച്ച് വന്നോ ’’ എന്ന് പോളിങ് ഓഫിസറോട് ചോയിക്കുന്നു. ചമ്മിനാറിയ മൂപ്പര് ബാലറ്റ് പേപ്പർ നീട്ടി കൈമുദ്രകൾ ചാർത്തിക്കുന്നു. വോട്ടുചാർത്തിയ ആ പേപ്പർ നാലായിമടക്കി അരക്കുരുക്കിയൊഴിച്ച് സഞ്ചിയിലേക്കിടാൻ പറയുന്നു.

അവിടെയാണ് മക്കളേ വമ്പൻ ട്വിസ്റ്റ് ! എത്ര പ്രായമായ അമ്മൂമ്മാരും സഞ്ചി കാണുമ്പോ അതിൽനിന്ന് ആരെങ്കിലും കയ്യിട്ടുവാരാൻ സാധ്യതയുണ്ടോ എന്നാണ് പരിശോധിക്കുന്നത്! തക്കാളിപ്പെട്ടിക്കെന്ത് ഗോദ്രജ് പൂട്ടെന്നു ചോയ്ച്ച സ്ഥിതിയാന്ന് !
ബാലറ്റ് പേപ്പർ സൂക്ഷിക്കാൻ ഗഡാഗഡിയൻ സ്ട്രോങ് റൂമുണ്ട്. നല്ലൊന്നാന്തരം പൊലീസുകാർ കാവൽനില്ക്കും. പക്ഷേ വോട്ടുചാർത്തിയ സംഗതി ഇന്തമാതിരി കായസഞ്ചീലിട്ടാൽ അവ്ടെവരെ എത്തുമോന്ന് എന്താണുറപ്പ്?
പാവം പിടിച്ച ഉദ്യോഗസ്ഥരുടെ കയ്യില് ഈ കായസഞ്ചീം കൊടുത്ത് വിടുന്നേന് പകരം നല്ലൊരു പൂട്ടുള്ള പെട്ടി വാങ്ങിക്കൊടുത്തൂടെ എന്നാണ് ചെലോൽ ചോയിക്ക്ന്നത്. ഇല്ലെങ്കില് തെരക്കൊക്കെ കയ്യ്മ്പോ ‘പാടാത്ത മീണയും പാടും’ എന്ന് മൂളിപ്പാട്ടും പാടി നടക്കേയ്നി !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com