ADVERTISEMENT

കോഴിക്കോട്∙ രാഹുൽഗാന്ധിയുടെ റോഡ്ഷോയ്ക്കിടയിലേക്ക് രോഗിയില്ലാത്ത ആംബുലൻസ് കടത്തിവിട്ടു; റോഡ്ഷോയിലെ വാഹനത്തിൽ ഇടിച്ച ആംബുലൻസ് പ്രവർത്തകർ തടഞ്ഞു. പൊലീസുമായി വാക്കേറ്റവുമുണ്ടായി. റോഡ്ഷോയിൽ രാഹുൽഗാന്ധി പ്രസംഗിക്കുന്നതിനിടെയാണ് ഗാന്ധിറോഡ് ഭാഗത്തുനിന്നുവന്ന ആംബുലൻസിനെ പൊലീസ് കടത്തിവിട്ടത്. രാഹുൽഗാന്ധി പ്രസംഗിക്കുന്നതിനിടെ ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ടിരുന്നു. തുടർന്ന് രാഹുൽ പ്രസംഗംഅവസാനിപ്പിക്കുമ്പോൾ ആംബുലൻസ് കടത്തിവിടാൻ പറയുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ അണികൾ ഡ്രൈവറെ ചോദ്യം ചെയ്തു.

വാഹനത്തിൽ രോഗിയുണ്ടെന്നാണ് ഡ്രൈവർ പറഞ്ഞത്. തുടർന്ന് പിന്നിലെ വാതിൽ തുറന്നപ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല. ഇതോടെ അണികൾ ക്ഷുഭിതരായി. ഡ്രൈവറുമായി വാക്കേറ്റമായതോടെ പൊലീസെത്തി ആംബുലൻസ് കടത്തിവിട്ടു. മുന്നോട്ടെടുത്ത ആംബുലൻ ലീഗ് പ്രവർത്തകന്റെ കാറിലിടിച്ചു മുന്നിലെ വാതിൽ തകരുകയും ചെയ്തു. തുടർന്ന് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഐഡികാർഡ് പിടിച്ചുവാങ്ങുകയും ചെയ്തതോടെ വീണ്ടും പൊലീസ് ഇടപെട്ടു. എന്നാൽ രോഗിയില്ലാത്ത ആംബുലൻസ് വഴിതിരിച്ചുവിടാതെ റോഡ്ഷോയ്ക്കിടയിലേക്ക് കടത്തിവിട്ടത് മനപ്പൂർവമാണെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസുമായി വാക്കേറ്റത്തിലായി.

ആവേശം പറന്നിറങ്ങി; ആശങ്കയ്ക്കൊടുവിൽ

കോഴിക്കോട്∙ രാഹുൽഗാന്ധിയുടെ ഹെലികോപ്ടറിറങ്ങാൻ അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. അവസാന നിമിഷം വരെ ആശങ്ക. ഒടുവിൽ സുരക്ഷാവീഴ്ചയും. ക്രിസ്ത്യൻകോളജ് മൈതാനത്ത് ഹെലികോപ്ടർ ഇറക്കാനുള്ള അനുമതി തേടിയാണ് കോൺഗ്രസ് പ്രവർത്തകർ ജില്ലാഭരണകൂടത്തെ സമീപിച്ചത്. ശനിയാഴ്ച ഇതേ മൈതാനത്താണ് കേന്ദ്രമന്ത്രി അമിത് ഷായുടെ ഹെലികോപ്ടർ വന്നിറങ്ങിയത്. എന്നാൽ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് രാഹുൽഗാന്ധിയുടെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതായി കലക്ടർ അറിയിച്ചത്.

വോട്ടിങ്ങ് യന്ത്രങ്ങളുടെ വിതരണകേന്ദ്രമായതിനാൽ ക്രിസ്ത്യൻകോളജ് മൈതാനത്ത് പന്തലിടുമെന്നാണ് കലക്ടർ അറിയിച്ചിരുന്നത്. വെസ്റ്റ്ഹിൽ വിക്രംമൈതാനത്ത് ഹെലികോപ്ടർ ഇറക്കാൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ് കടപ്പുറം ആകാശവാണിക്കു സമീപത്തെ മറൈൻ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറക്കാൻ അനുമതി നൽകിയത്. ഇവിടെ ഇന്നലെ രാവിലെ മുതൽ സുരക്ഷാപരിശോധനകൾ നടത്തി ഒരുക്കങ്ങൾ പൂർത്തയാക്കിയിരുന്നു. കെ.എം.അഭിജിത്ത് അടക്കമുള്ള സ്ഥാനാർഥികൾ ഇവിടെ ഉച്ചയോടെ എത്തി കാത്തുനിൽക്കുകയായിരുന്നു. വയനാട്ടിൽനിന്നുള്ള ഹെലികോപ്ടർ ഒരു തവണ കടപ്പുറത്തിനുമുകളിലൂടെ വട്ടംകറങ്ങി പോയി.

എന്നാൽ ക്രിസ്ത്യൻകോളജ് മൈതാനത്ത് കഴിഞ്ഞദിവസം ഒരുക്കിയ ഹെലിപ്പാഡ് കണ്ടതോടെ അവിടെ ഇറക്കുകയായിരുന്നു. ഈ സമയത്ത് മൈതാനത്ത് വോട്ടിങ്ങ് ജോലികൾക്കുവേണ്ടിയുള്ള അനേകം വാഹനങ്ങളുമുണ്ടായിരുന്നു. മൈതാനം മാറിയതു തിരിച്ചറിഞ്ഞയുടനെ ഹെലികോപ്ടർ വീണ്ടും മറൈൻഗ്രൗണ്ടിലേക്ക് കൊണ്ടുപോവാമെന്ന് അറിയിച്ചെങ്കിലും രാഹുൽഗാന്ധിയും കെ.സി.വേണുഗോപാലും ഇവിടെത്തന്നെ ഇറങ്ങുകയായിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് എസിപി പി.കെ.രാജുവിന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ച് ഇരുവരും മറൈൻഗ്രൗണ്ടിലേക്ക് പോവുകയും ചെയ്തു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com