50 ലക്ഷം രൂപയോളം ചെലവിട്ടു വിശ്രമത്തിൽ; തകർന്ന വിമാനം ഇനി എന്തു ചെയ്യും?
Mail This Article
കരിപ്പൂർ ∙ അപകടത്തിൽപ്പെട്ട വിമാനം ഒരു വർഷമായി വിമാനത്താവളത്തിലെ സിഐഎസ്എഫ് ബാരക്കിനു സമീപം വിശ്രമത്തിലാണ്. പല ഭാഗങ്ങളായി തകർന്ന വിമാനം അവിടേക്കു മാറ്റിയത് ഉദ്യോഗസ്ഥരുടെയും വിദഗ്ധ തൊഴിലാളികളുടെയും സാന്നിധ്യത്തിലായിരുന്നു. എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിയോഗിച്ച വിദഗ്ധ സമിതി, എയർ ഇന്ത്യ എക്സ്പ്രസ് അന്വേഷണ സംഘം, വിമാന നിർമാതാക്കളായ അമേരിക്കയിലെ ബോയിങ് കമ്പനി, മറ്റു ഏജൻസികൾ എന്നിവയുടെ തീരുമാനപ്രകാരമായിരുന്നു വിമാനം മാറ്റാനുള്ള നടപടികൾ.
സിഐഎസ്എഫ് ബാരക്കിനു സമീപം 40 സ്ക്വയർ മീറ്ററിൽ പ്രതലമൊരുക്കി. 50 ലക്ഷം രൂപയോളം ചെലവിട്ടു. സെപ്റ്റംബർ 20 മുതൽ വിമാനം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഡോറാൾ ഇൻഫ്രാസ്ടക്ചേഴ്സ് ആൻഡ് ഡവലപേഴ്സ് കമ്പനിയായിരുന്നു വിമാനം മാറ്റുന്നതിനുള്ള കരാർ എടുത്തത്. എയർ ഇന്ത്യ എക്സ്പ്രസ്, ബോയിങ് വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മാറ്റൽ.
ക്രെയിനുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ, ട്രാക്ടർ, ട്രക്കുകൾ തുടങ്ങിയവ ഉപയോഗിച്ചു. 20 വിദഗ്ധ തൊഴിലാളികൾ രാപകൽ പണിയെടുത്തു. പിളർന്ന വിമാനം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അഴിച്ചെടുത്തും മുറിച്ചെടുത്തും 10 ദിവസംകൊണ്ട് മാറ്റി. അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ ഈ വിമാന ഭാഗങ്ങൾ എന്തു ചെയ്യണം എന്നു തീരുമാനിക്കൂ.
കുടുംബങ്ങളുടെ പ്രധാന ആവശ്യങ്ങൾ
∙ നഷ്ടപരിഹാരത്തുക പലർക്കും കിട്ടാനുണ്ട്. അതു വേഗത്തിലാക്കണം.
∙ അപകട ദിവസം പലരുടെയും രേഖകൾ നഷ്ടപ്പെട്ടു. ഈ കാരണത്താൽ നഷ്ടപരിഹാരത്തുക വൈകുന്നവരുണ്ട്. അതിനായി സർക്കാർ ഇടപെടണം.
∙ ജോലി നഷ്ടപ്പെട്ടു മടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്ന പലരും. പരുക്കേറ്റതിനെത്തുടർന്ന് പുതിയ ജോലി അന്വേഷിക്കാനോ വിദേശത്തേക്കു മടങ്ങിപ്പോകാനോ സാധിക്കാതെ കഴിയുകയാണ് ഏറെ പേരും. അവരുടെ പുനരധിവാസത്തിനു നടപടി വേണം.