ADVERTISEMENT

ഈ കപ്പൽ മാതൃക മോൻസൻ മാവുങ്കലിന്റെ കയ്യിൽ കിട്ടിയാൽ നൂറ്റാണ്ടുകൾക്കു മുൻപ് സാക്ഷാൽ വാസ്കോഡഗാമ ഇന്ത്യയിലെത്തിയത് ഇതിലാണെന്നു പറഞ്ഞു പറ്റിച്ചു ലക്ഷങ്ങൾ തട്ടിയേനെ. ഗാമയുടെ പായ്ക്കപ്പലുമായി അത്രയ്ക്കു സാമ്യമുണ്ട് ചെറുവണ്ണൂർ സ്രാമ്പ്യ സ്വദേശിയായ തെക്കേപ്പുരയ്ക്കൽ നാരായണൻകുട്ടി നിർമിച്ച ഈ ജലയാനത്തിന്. അമരവും അണിയവും കൊമ്പും പായയും കുരിശും എല്ലാം ചേർന്നു അസൽ പോർച്ചുഗീസ് പായ്ക്കപ്പൽ.

കോഴിക്കോട്ടെ ഗോകുലം ഗലേറിയയിൽ സ്ഥാപിച്ച കപ്പൽ മാതൃകയ്ക്ക് 20 അടി നീളവും നാലേകാൽ അടി വീതിയുമുണ്ട്. ഗതി നിയന്ത്രിക്കാനുള്ള സ്റ്റിയറിങ്, ചുറ്റിലും ചെറു പീരങ്കികൾ, വിളക്കുകൾ, പാനകൾ, മേൽത്തട്ടിൽ വെയിൽ ഏൽക്കാതിരിക്കാനുള്ള ഹട്ടുകൾ... എല്ലാം ചേർന്ന് ഒന്നേകാൽ ടൺ ഭാരമുണ്ട് പൂർണമായും തേക്കിൽ പണിത കപ്പൽ മാതൃകയ്ക്ക്.  തച്ചുശാസ്ത്ര വിദഗ്ധനായ തെക്കേപുരയ്ക്കൽ അപ്പുണ്ണി ആശാരിയുടെ മകൻ നാരായണൻകുട്ടി വാസ്കോഡഗാമയുടെ കപ്പൽ മാതൃക പണിയാൻ ഇടയായത് പ്രമുഖ വ്യവസായി ഗോകുലം ഗോപാലനുമായുള്ള അപ്രതീക്ഷിത കണ്ടുമുട്ടലിനെ തുടർന്നാണ്.

ചെറുകപ്പലുകളും മെമെന്റോകളും ഉണ്ടാക്കിയും ഗാനമേള വേദികളിൽ ബ്രഹ്മാനന്ദന്റെയും മറ്റും പാട്ടുകൾ പാടിയും നടന്ന കാലം. ഒരിക്കൽ ടഗോർ ഹാളിലെ പരിപാടിയിൽ പാടാനെത്തിയ നാരായണൻകുട്ടിയെ ഗായകൻ സുനിൽകുമാറും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനും ചേർന്നു മുഖ്യാതിഥിയായ ഗോകുലം ഗോപാലനു പരിചയപ്പെടുത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വലിയ തോണിയും മറ്റും തയാറാക്കി കൊടുക്കുകയും ചെയ്തു. കുമരകത്തെ ഗോകുലം ഗ്രാന്റ് റിസോർട്ടിലേക്ക് വലിയൊരു കപ്പൽ മാതൃക നിർമിച്ചതോടെയാണ് വാസ്കോഡഗാമയുടെ കപ്പലിന്റെ മാതൃകയിലുള്ള ജലയാനമെന്ന ആശയം ഗോപാലൻ അവതരിപ്പിക്കുന്നത്.

1498ൽ വാസ്കോഡഗാമ കോഴിക്കോട്ടെ കാപ്പാട് എത്തിയ കപ്പലിനെ കുറിച്ചു ചരിത്രരേഖകൾ വായിച്ചും പഴയ ചിത്രങ്ങൾ തേടിപ്പിടിച്ചും മനസ്സിലാക്കിയശേഷം 6 മാസം മുൻപാണ് നല്ലളത്തെ പണിപ്പുരയിൽ‌ നിർമാണം ആരംഭിച്ചത്. കലാരംഗത്ത് പ്രവർത്തിക്കുന്ന പതിയേരി സന്തോഷ്, പൂവ്വത്തുകണ്ടി ഷനുൽ എന്നിവരുടെ സഹായം കൂടി ലഭിച്ചതോടെ കൂറ്റൻ ജലയാനശിൽപം യാഥാർഥ്യമാക്കി. അച്ഛനിൽ നിന്നു തച്ചുശാസ്ത്ര വിദ്യ സ്വായത്തമാക്കിയ നാരായണൻകുട്ടി തെരപ്പങ്ങൾ, ചുണ്ടൻ വള്ളങ്ങൾ, വെപ്പുവള്ളങ്ങൾ, ഓടങ്ങൾ തുടങ്ങി എല്ലാവിധ ജലയാനങ്ങളുടെയും മാതൃകകൾ നിർമിച്ചിട്ടുണ്ട്. ഒരുകാലത്ത് നഗരത്തിലും മറ്റും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് ഉപഹാരമായി സംഘാടകർ നൽകിയിരുന്നത് അദ്ദേഹം ചെത്തിമിനുക്കിയുണ്ടാക്കിയ ചെറുജലയാനങ്ങളായിരുന്നു.

പ്രശസ്ത സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള അനേകം പേരുടെ വീടുകളിൽ ആ ശിൽപങ്ങൾ എത്തിയിട്ടുണ്ട്. കണ്ണൂരിലെ വിസ്മയ പാർക്ക്, വർക്കലയിലെ പ്രീത്ത് റിസോർട്ട്, കൊല്ലം റാവിസ് എന്നിവിടങ്ങളിലും നാരായണൻകുട്ടിയുടെ ദാരുശിൽപങ്ങൾ അലങ്കാരമാണ്. പാട്ടും സിനിമയും നാടകവുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന നാരായണൻകുട്ടി വർഷങ്ങൾക്കു മുൻപ് പ്രതിഷ്ഠ എന്ന സിനിമയുടെ സഹസംവിധാനത്തിലും പങ്കാളിയായിട്ടുണ്ട്. കലാഭിനിവേശവും കൈവിരുതും ഒന്നിക്കുന്നതിലൂടെ ഉടലെടുക്കുന്ന മനോഹര ശിൽപങ്ങളുടെ വലിയൊരു മ്യൂസിയം സ്ഥാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. വൻതുക മുതൽമുടക്കു വരുന്ന പദ്ധതിക്ക് കലാസ്നേഹികളുടെ സഹായവും സഹകരണവും ലഭിക്കുമെന്ന പ്രതീക്ഷയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com